ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രം, ഒന്നും നടപ്പാക്കുന്നില്ല, കേരളത്തോട് കടുത്ത അവഗണന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂര്‍
ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രത്തിനെ കടന്നാക്രമിച്ച് ശശി തരൂര്‍ എംപി. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. കാര്‍ഷിക മേഖലയെ ബജറ്റില്‍ അവഗണിച്ചെന്നും തൊഴിലില്ലായ്മയെ പരിഗണിക്കുന്നില്ലെന്നും കുറ്റപ്പെടുത്തിയ തരൂര്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്നും ചൂണ്ടിക്കാണിച്ചു.
കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ലെന്നത് ആവര്‍ത്തിച്ചു ശ്രദ്ധാകേന്ദ്രമാക്കിയ തരൂര്‍ കേരളത്തെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ഉന്നയിച്ചു.
എന്റെ സംസ്ഥാനം വലിയ പ്രതിസന്ധികള്‍ നേരിടുന്നു. നഗരമേഖലകളില്‍ തൊഴിലില്ലായ്മ വളരുന്നു, ഇത് യുവാക്കളുടെ സ്പ്നങ്ങള്‍ തകര്‍ക്കുന്നു. ഇതിനായി നേരിട്ട് വകയിരുത്തിയ തുക ഉപയോഗപ്പെടുത്തിയിട്ടില്ല. തീരദേശ മേഖലയില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. കടലേറ്റം തുടരുന്നു, ഇതും ബജറ്റില്‍ പരിഗണിച്ചില്ല.
പ്രധാന പദ്ധതികള്‍ക്ക് പോലും കുറവ് വകയിരുത്തലാണ് ബജറ്റില്‍ ഉണ്ടായതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റിന് മുമ്പില്‍ കഴിഞ്ഞ ദിവസം തെന്നിവീണ ശശി തരൂര്‍ കാലിന് പൊട്ടലുള്ളതിനാല്‍ ഇരുന്നാണ് പ്രസംഗിച്ചത്. ബജറ്റിനെ വിമര്‍ശിച്ച് തരൂര്‍, പുതിയ തൊഴിലുറപ്പ് പദ്ധതിയെയും കുറ്റപ്പെടുത്തി.
സാധാരണക്കാരന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതല്ല ബജറ്റെന്നും തലക്കെട്ടുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും വിമര്‍ശിച്ചു.