ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം; 118 എംപിമാരുടെ പിന്തുണ
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ 118 എംപിമാർ ഒപ്പുവെച്ച അവിശ്വാസ നോട്ടീസ് ഇന്ത്യ സഖ്യം സെക്രട്ടറി ജനറലിന് കൈമാറി. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഈ നടപടി സ്വീകരിച്ചത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതും, വനിതാ എംപിമാർ പ്രധാനമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന സ്പീക്കറുടെ പ്രസ്താവന അസത്യമാണെന്ന് ആരോപിച്ചുമാണ് പ്രതിപക്ഷ നീക്കംത്. എട്ട് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പക്ഷപാതപരമാണെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
ലോക്‌സഭയുടെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകുന്നത്, എന്നാൽ എൻഡിഎ ഭരണകാലത്ത് ഇതാദ്യമായാണ് ഇത്തരമൊരു നടപടി ഉണ്ടാകുന്നത്.
118 എംപിമാര്‍ സ്പീക്കര്‍ക്കെതിരായ അവിശ്വാസ നോട്ടീസില്‍ ഒപ്പുവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചില്ല. ആദ്യം സ്പീക്കർക്ക് ഒരു പ്രതിഷേധക്കത്ത് നൽകണമെന്നും നടപടിയുണ്ടായില്ലെങ്കിൽ മാത്രം അവിശ്വാസ പ്രമേയത്തിലേക്ക് കടക്കാമെന്നുമാണ് തങ്ങളുടെ നിർദേശമെന്ന് തൃണമൂൽ എം പി അഭിഷേക് ബാനർജി വ്യക്തമാക്കി.
14 ദിവസത്തിന് ശേഷം മാത്രമേ ഈ നോട്ടീസ് സഭയുടെ പരിഗണനയ്ക്ക് വരികയുള്ളൂ. സഭാ നടപടികളിൽ സ്പീക്കർ പക്ഷപാതം കാണിക്കുന്നുവെന്ന ശക്തമായ ആരോപണവുമായാണ് ഇന്ത്യ സഖ്യം നിലവിൽ മുന്നോട്ട് പോകുന്നത്.