തമിഴ്നാട്ടിൽ 'സുകുമാരക്കുറുപ്പ്' മോഡൽ കൊലപാതകം : ഒരു കോടി ഇൻഷുറൻസ് കിട്ടാൻ സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങി
ചെന്നൈ: തമിഴ്‌നാട്ടിലും കേരളത്തിലെ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം .ഇൻഷുറൻസ് തുക കിട്ടാൻ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി രൂപ- ശാരീരിക സാദൃശ്യമുളള്ള സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റില്‍. ചെന്നൈ അയനാവരം സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ (38)ണ് അറസ്റ്റിലായത്. കൊലപാതകത്തിന് സഹായിച്ച് സുഹൃത്തുക്കളായ കീര്‍ത്തി രാജൻ (23), ഹരികൃഷ്ണൻ (32) എന്നിവരും പിടിയിലായി.
അടുത്തിടെ സുരേഷ് തന്റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ഇതുകൊണ്ട് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം വ്യാജമായി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് സുഹൃത്തുക്കളോടൊപ്പം തന്റെ സമാന ശാരീരിക സാമ്യവും പ്രായവുമുള്ള ഒരാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
പത്ത് വര്‍ഷം മുമ്ബ് സുഹൃത്തായിരുന്ന അയനാവരം സ്വദേശിയും പിന്നീട് എന്നൂരിന് അടുത്തുള്ള എറണാവൂര്‍ സുനാമി സെറ്റില്‍മെന്റിലേക്ക് താമസം മാറുകയും ചെയ്ത ദില്ലിബാബു (39) വിന്റെ കാര്യം സുരേഷിന് ഓര്‍മ വന്നു. ഇയാളെ കണ്ടെത്തിയ സുരേഷ് ദില്ലിബാബുവും അമ്മയുമായും പരിചയം പുതുക്കുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇവരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായി. സെപ്തംബര്‍ 13ന് മൂവരും ചേര്‍ന്ന് ദില്ലിബാബുവിനെ മദ്യപാനത്തിനായി പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് ചെങ്കല്‍പ്പേട്ടിന് സമീപത്തെ ഒരു വിജനമായ സ്ഥലത്ത് ദില്ലിബാബുവിനെ എത്തിച്ച സംഘം, ഇവിടെ നേരത്തെ തന്നെ തയാറാക്കിയ ചെറിയ ഷെഡ്ഡിലേക്ക് കൊണ്ടുപോവുകയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. സെപ്തംബര്‍ 15ന് രാത്രി മദ്യപിച്ച് അവശനായിരുന്ന ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇവര്‍ ഷെഡ്ഡിന് തീയിട്ട് കടന്നുകളയുകയായിരുന്നു.
എന്നാല്‍, മകൻ വീട്ടിലേക്ക് തിരിച്ചെത്താതായതോടെ ദില്ലിബാബുവിന്റെ അമ്മ ലീലാവതി എന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ തിരോധാന പരാതി നല്‍കി. നടപടിയുണ്ടാവാതിരുന്നതോടെ അവര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ, സുരേഷിനെ കാണാതായതോടെ തീപിടിത്തത്തില്‍ മരിച്ചതായി കുടുംബം കരുതി. അന്ത്യകര്‍മങ്ങളും ചെയ്തു.
സെപ്തംബര്‍ 16ന് ചെങ്കല്‍പ്പേട്ടിലെ പറമ്ബിലെ തീപിടിച്ച ഷെഡ്ഡിനുള്ളില്‍ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മരിച്ചത് സുരേഷാണെന്ന് പറഞ്ഞ് സഹോദരി മരിയജയശ്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് സുരേഷാണെന്ന് തിരിച്ചറിഞ്ഞെന്നും സഹോദരി മൃതദേഹം ഏറ്റുവാങ്ങിയതെന്നും ശവസംസ്‌കാരം നടത്തിയെന്നും പൊലീസ് പറഞ്ഞു. സുരേഷിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി എന്നെഴുതിയ പോസ്റ്ററും കുടുംബക്കാര്‍ അയനാവരത്ത് ഒട്ടിക്കുകയും ചെയ്തു.
എന്നാല്‍, കാണാതായ ദിവസം മകൻ സുരേഷിനൊപ്പം പുറത്ത് പോയിരുന്നെന്നും അന്നേ ദിവസമാണ് അവനോട് അവസാനമായി സംസാരിച്ചതെന്നും ലീലാവതി പൊലീസിനെ അറിയിച്ചിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരേഷിന്റെ ഗ്രാമത്തിലേക്ക് പോയി. എന്നാല്‍ അയാള്‍ മരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. സെപ്തംബറില്‍ മരിച്ചെന്ന് വീട്ടുകാര്‍ കരുതുന്ന സുരേഷാണ് ദില്ലിബാബുവിന്റെ തിരോധാനത്തിന് ഉത്തരവാദിയെന്ന് പൊലീസ് കണ്ടെത്തി.
ഇതോടെ, ഇരുവരുടേയും ഫോണ്‍ ലൊക്കേഷൻ പരിശോധിക്കുകയും സംഭവദിവസം ഇവരുടെ ഫോണ്‍ സിഗ്നലുകള്‍ കത്തനശിച്ച ഷെഡ്ഡിന് സമീപം സജീവമായിരുന്നെന്നും കണ്ടെത്തി. തുടര്‍ന്ന് സുരേഷിന്റെ ചില സുഹൃത്തുക്കളെ കണ്ടെത്തിയപ്പോള്‍ ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്നും കൊല്ലപ്പെട്ടത് ദില്ലി ബാബുവാണെന്നും മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാരക്കോണത്ത് ഒളിവില്‍ കഴിയുകയായിരുന്ന സുരേഷിനെയും സുഹൃത്തുക്കളായ കീര്‍ത്തി രാജനേയും ഹരികൃഷ്ണനെയും കണ്ടെത്തുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ തങ്ങള്‍ ദില്ലിബാബുവിനെ കൊലപ്പെടുത്തിയെന്ന് മൂവരും കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇൻഷുറൻസ് തുകയായ ഒരു കോടിയില്‍ 20 ലക്ഷം വീതം കീര്‍ത്തിരാജനും ഹരികൃഷ്ണനും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും സുരേഷ് വെളിപ്പെടുത്തി. തുടര്‍ന്ന്, പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരാന്തകം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേരളത്തില്‍ സുരേഷ് കുറുപ്പ് നടത്തിയ കൊലയ്ക്ക് സമാനമായ സംഭവം തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
1984 ജനുവരി 21നാണ് കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയും ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശിയുമായ സുകുമാരക്കുറുപ്പ് കൊല നടത്തിയത്. ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്ബനി ജീവനക്കാരനെയാണ് അബൂദബിയില്‍ പ്രവാസിയായിരുന്ന ഇയാള്‍ നാട്ടിലെത്തി കൊലപ്പെടുത്തിയത്.