ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ സജീവം; തന്റെ അമ്മയ്ക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് സാക്ഷി മാലിക്ക്

ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ സജീവം; തന്റെ അമ്മയ്ക്ക് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് സാക്ഷി മാലിക്ക്

ന്യൂഡല്‍ഹി: ഗുസ്തി ഫെ‍ഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ഗുണ്ടകള്‍ ഇപ്പോഴും സജീവമാണെന്നും തന്റെ അമ്മയ്ക്ക് നിരവധി ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും ഗുസ്തി അവസാനിപ്പിച്ച വനിതാ താരം സാക്ഷി മാലിക്ക്.

ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷണ്‍ പ്രതിയായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.

ഞങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാക്ഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ബ്രിജ് ഭൂഷണ്‍ സ്വാധീനമുള്ളയാളാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ജൂനിയര്‍ താരങ്ങളുടെ ഗുസ്തി കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് ആരോപണം. ഞാൻ ഗുസ്തിയില്‍ നിന്ന് വിരമിച്ചു. എനിക്ക് കഴിയാത്തത് ജൂനിയര്‍ പെണ്‍കുട്ടികള്‍ നിറവേറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവര്‍ രാജ്യത്തിനായി വെള്ളിയും സ്വര്‍ണവും നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു ജൂനിയറും ഞങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല'- സാക്ഷി മാലിക് പറഞ്ഞു.

'ഫെഡറേഷന്റെ പുതിയ അഡ്-ഹോക്ക് കമ്മിറ്റിയുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. ബ്രിജ് ഭൂഷന്റെ വലംകൈയായ സഞ്ജയ് സിങ്ങുമായിട്ട് മാത്രമാണ് പ്രശ്നം. കഴിഞ്ഞ ഒരു വര്‍ഷമായി ഞാൻ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. ബ്രിജ് ഭൂഷന്റെ സഹായി സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല'- സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു