സന്ധ്യാ ദീപം ; കുട്ടിക്കവിത, സുജ ശശികുമാർ
സന്ധ്യയ്ക്കു ദീപം കൊളുത്താറായ് ഉണ്ണീ
സഞ്ചാരം നിർത്തി വരിക വേഗം
കാലും,മുഖവും കഴുകി നീ വേഗം
നാമം ജപിക്കുകയെൻ്റെ കൂടെ.
മുത്തശ്ശി ചെല്ലപെട്ടിയുമായ്
ഉമ്മറക്കോലായിൽ വന്നിരുന്നു -
ഉണ്ണി കളിവണ്ടി നിർത്താതെ ഓടിച്ചു
കൊണ്ടമ്മ തന്നരികെ വന്നെത്തി നോക്കി.
ഉണ്ണീ പലകുറി നിന്നെ വിളിച്ചു
ഉണ്ണിയപ്പം നിനക്കുണ്ടാക്കി വെച്ചു ഞാൻ
മുത്തശ്ശിയോടൊത്തു നാമം
ജപിച്ചു കൊണ്ടത്തൽ മാറ്റുക വേഗം നീ.
നാമം ജപിക്കേണ്ട ഉണ്ണിയപ്പം മതി
ഉണ്ണി നിന്നാർത്തു കരഞ്ഞു.
ഉണ്ണീ നിനക്കിന്നടി കിട്ടുമെന്നോടെന്നമ്മ
പറഞ്ഞതു കേട്ടനേരം
കിണ്ടിയിൽ വെച്ച വെള്ളമൊഴിച്ചിട്ട്
കാലും,മുഖവും കഴുകിയുണ്ണി.
രാമ രാമേതി ജപിക്കുന്ന നേരത്ത്
രാമനാരെന്നായി ചോദ്യം.
രാമ നീ ഭൂമിതൻ പുണ്യപുരുഷനെന്നമ്മ
പറഞ്ഞതു കേട്ടനേരം.
രാമനെ പോലെ പുണ്യപുരുഷനായ്
മാറേണമമ്മേയെനിക്ക്.
ഈ ഒരു ജന്മത്തിൽ
പുണ്യ പ്രവർത്തികൾ
ചെയ്യുന്നവരാണ്
പുനർജന്മത്തിൽ പുണ്യപുരുഷനായ്
ജനിക്കുന്നതുണ്ണീ .
നന്മ തൻ പാതയിൽ
സഞ്ചരിച്ചീടുക
സത്കർമ്മമെല്ലാർക്കും
ചെയ്തീടുക..
സന്ധ്യാനാമം ജപിക്കുന്നവർക്കെന്നും
മനസ്സിന്നു ശാന്തി ലഭിക്കും..
മരണത്തെ പുൽകുന്ന നേരത്ത്
ആത്മാവിനു മോക്ഷം ലഭിക്കും...
ഇത്രയും കേട്ടപ്പോളുണ്ണിക്കു നിത്യവും
നാമം ജപിക്കുവാനിഷ്ട്ടം...