ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകും: വിമാനങ്ങൾ റദ്ദാക്കിയതോടെ റീഫണ്ട് പ്രഖ്യാപിച്ച് കമ്പനികൾ; യാത്രക്കാർ പുറപ്പെടും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം

Mar 1, 2026 - 16:39
 0  3
ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകും:  വിമാനങ്ങൾ റദ്ദാക്കിയതോടെ റീഫണ്ട് പ്രഖ്യാപിച്ച് കമ്പനികൾ; യാത്രക്കാർ   പുറപ്പെടും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം

ഇറാൻ-ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഗൾഫ് മേഖലയിലെ വിമാന സർവീസുകൾ താറുമാറായി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചു. ഇതേത്തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത ഭാഗികമായി അടച്ചതോടെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുകയും യാത്രക്കാർക്കായി റീഫണ്ട്/റീബുക്കിംഗ് പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

എമിറേറ്റ്‌സ് & ഫ്ലൈദുബായ്: ഞായറാഴ്ച (മാർച്ച് 1) ഉച്ചയ്ക്ക് 3 മണി വരെ സർവീസുകൾ നിർത്തിവെച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ യാത്ര ചെയ്യേണ്ടവർക്ക് 10 ദിവസത്തിനുള്ളിൽ അതേ സ്ഥലത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം. റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ്ണ തുകയും തിരികെ ലഭിക്കും.

എത്തിഹാദ് എയർവേയ്‌സ്: അബുദാബിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ തിങ്കളാഴ്ച (മാർച്ച് 2) ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കി. ഫെബ്രുവരി 28-ന് മുമ്പ് ടിക്കറ്റ് എടുത്തവർക്ക് മാർച്ച് 15 വരെ സൗജന്യമായി തീയതി മാറ്റാം.

എയർ അറേബ്യ: ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി വരെ ഷാർജയിൽ നിന്നുള്ള സർവീസുകൾ നിർത്തി. ലബനൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലേക്ക് മാർച്ച് 2 വരെ വിമാനങ്ങളുണ്ടാകില്ല. ടിക്കറ്റ് തുക പിന്നീട് ഉപയോഗിക്കാനായി ‘ക്രെഡിറ്റ്’ ആയി സൂക്ഷിക്കാനും സൗകര്യമുണ്ട്.

ഇൻഡിഗോ: ഫെബ്രുവരി 28-നോ അതിന് മുമ്പോ ബുക്ക് ചെയ്തവർക്ക് തുക പൂർണ്ണമായും തിരികെ നൽകും. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാനും അവസരമുണ്ട്.

ഇറാന്റെ ആക്രമണത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചെറിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.