കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം; നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം; നിയമ നടപടി സ്വീകരിക്കുമെന്ന് ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍

തൃശ്ശൂര്‍ : കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍. സംഭവത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തി. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന സമയം മുതല്‍ നിറത്തേയും കുലത്തെയും പറ്റിയുള്ള അധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു.

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം sവറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല’- എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം. താന്‍ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ വസ്തുതയില്ലെന്നും നര്‍ത്തകി സത്യഭാമ പ്രതികരിച്ചു.