നുറുങ്ങ് കവിതകൾ : റോയി പഞ്ഞിക്കാരൻ

നുറുങ്ങ് കവിതകൾ : റോയി പഞ്ഞിക്കാരൻ

മുത്തം 
 
 
ആരൊക്കെ തടഞ്ഞു 
വെച്ചാലും 
നുരയും  പതയും 
തീരത്തെ മുത്തമിടും 
 
 
 
സ്വാതന്ത്ര്യം 
 
 
ചില്ലു ഭരണിയിലെ മീനും 
കമ്പി കൂട്ടിലെ  കിളിയും 
സ്വാതന്ത്ര്യത്തിനായി 
ഒരുപോലെ കേഴുന്നു . 
കിളിയെ മാത്രം 
നമ്മൾ തുറന്നു  വിടുന്നു . 
 
 
 
 
വാരിയെല്ല് 
 
 
അവൻ തന്റെ നഷ്ടപ്പെട്ടു പോയ 
വാരിയെല്ല്  അന്വേഷിച്ചു 
സ്വർഗത്തിൽ എത്തി . 
അവൾ അത് ഊരിയെടുത്ത്‌ 
അവന്റെ നേരെ പാഞ്ഞടുത്തു .
 
 
മരം 
 
 
'മരം ഒരു വരം'! 
നല്ല വേരില്ലേൽ
മരമില്ല . 
മരമില്ലേൽ വനമില്ല . 
വനമില്ലേൽ മഴയില്ല . 
മഴയില്ലേൽ 
മരം  വരയിൽ മാത്രം ! 
 
 
കൊലുസ്സ് 
 
 
കുഞ്ഞി, നിന്റെ കൊലുസിന്റെ 
താളം അകന്നു പോകുമ്പോൾ
കിളികൾ 
ചിറകടിച്ചു പറന്നുപോകുന്നു , 
ഇലകളും പൂക്കളും കൊഴിയുന്നു . 
കൊലുസ്സിലെ ഓരോ മണികളും 
എന്റെ മിഴിനീർതുള്ളികൾ ആയിരുന്നു . 
 
 
ഉൽക്ക
 
 
തിരിയുന്ന ഭൂമി 
പ്രണയാതുരമായി 
ഒന്നു വിളിച്ചാൽ 
ആകാശത്തിലെ 
നക്ഷത്രം പോലും 
ഭൂമിയിലെത്തും . 
 
 
 ആശ 
 
 
ആശകൾ മനസ്സിൽ 
അതിരിട്ടില്ലെങ്കിൽ 
അതിരില്ലാത്ത ആകാശത്തൂടെ 
ചിറകുകൾ കുഴയാതെ 
പറക്കാം . 
 
 
 'ലാവ' 
 
 
എന്റെയും നിന്റെയും 
നെഞ്ചിനുള്ളിൽ 
പുകയുന്ന അഗ്നിപർവ്വതങ്ങൾ! 
കണ്ണുകളിലെ മറ മാറ്റിയാൽ 
'ലാവ' പുറത്തുവരും ! 
 
 
 മാറ്റം 
 
 
എയ്ത അമ്പുകളൊന്നും 
ലക്‌ഷ്യം  തൊട്ടില്ല . 
ആവനാഴി  ശൂന്യമായി . 
പിന്നെ , 
വേട്ടാളൻ കാട്ടാളനായി 
മാറി . 
 
 
ഉറുമ്പ് 
 
 
കാട്ടാളനിൽനിന്നും ക്രൗഞ്ച പക്ഷികളെ 
രക്ഷിച്ച കട്ടുറുമ്പിനെ കണ്ടാൽ 
ഓടിയൊളിക്കുന്നവൻ 
പാവം നീർക്കോലിയെ കണ്ടാൽ 
ഉടൻ വടിയെടുക്കും . 
 
 
പ്രണയം 
 
 
ചിരി 
പുഞ്ചിരി 
വിടർന്നചിരി 
അട്ടഹാസം 
പിന്നെ 
തേങ്ങൽ 
മോങ്ങൽ 
 
 
വേലി 
 
 
പ്രണയത്തിന്റെ നേർ സാക്ഷി. 
വളകിലുക്കവും പൊട്ടിച്ചിരികളും 
ഒരുപാട് കേട്ടിട്ടും 
കണ്ണുനീർ തുള്ളികൾ ഒരുപാട് കണ്ടിട്ടും 
ചാടിപോയവരെ കണ്ട് നിസ്സഹായരായ 
കുറെ മരക്കുറ്റികൾ . 
 
 
അച്ഛൻ 
 
 
മകൻ അച്ഛനാകുമ്പോൾ മാത്രം 
മഹാനാകുന്ന മനുഷ്യൻ .
അപ്പോഴേക്കും അച്ചനൊരു 
ഓർമയായി മാറീട്ടുണ്ടാവാം . 
എങ്കിലുമൊരു  പൗർണമി 
തെന്നലിൽ മകനെ തലോടാൻ 
നറുമണമായി  വരുമച്ഛൻ ! 
 
 
ദ്രുതകവിത 
 
 
പത്തുമിനിറ്റിൽ 
പത്തായത്തിലെ 
ഭാവനകൾ 
പുറത്തെടുത്ത് 
പത്തുവരികൾ ഞാനുമെഴുതി . 
പരട്ടക്കവിതയെന്നു 
ജനവും വിധിയെഴുതി ! 
 
 
 നക്ഷത്രകുഴി 
 
 
വീണ ശബ്ദം കെട്ടുവെന്നു 
തോന്നിച്ച സ്ഥലമെല്ലാം 
അയാൾ വളരെ വേഗത്തിൽ 
കുഴിച്ചു.  കുഴിച്ചുകൊണ്ടേയിരുന്നു . 
ഇന്നലെ ആകാശത്തു നിന്നും 
ഒര് നക്ഷത്രം  ഭൂമിയിൽ പതിച്ചത്രെ ! 
ആ നക്ഷത്രം  അയാളെ സ്നേഹ്ച്ച 
ആരോ ആയിരുന്നു . 
 
 
റോയി പഞ്ഞിക്കാരൻ