മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോര്‍ട്ട്
രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇൻ്റലിജൻസ് മേധാവി അസം ചീമ (70) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് വിവരം.
2000 കളുടെ തുടക്കത്തില്‍ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം പാകിസ്ഥാനിലെ ബഹവല്‍പൂരിലേക്ക് ഒളിച്ചോടിയ പഞ്ചാബി സംസാരിക്കുന്ന ലഷ്കറെ ഭീകരനാണ് ചീമ.
26/11 മുംബൈ ആക്രമണത്തിൻ്റെയും, 2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനത്തിൻ്റെ മുഖ്യസൂത്രധാരൻ. അഫ്ഗാൻ യുദ്ധവിദഗ്‌ദ്ധനായിരുന്ന ചീമയ്ക്ക് മാപ്പ് റീഡിംഗില്‍ വൈദഗ്ധ്യം ഉണ്ടായിരുന്നു.
ബഹവല്‍പൂരിൻ്റെ ലഷ്കർ കമാൻഡറായിരുന്ന ചീമ 2008-ല്‍, ലഷ്കറിൻ്റെ മുതിർന്ന ഉദ്യോഗസ്ഥനായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വിയുടെ ഓപ്പറേഷൻസ് അഡൈ്വസറായി നിയമിക്കപ്പെട്ടു.
ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008 ആക്രമണം നടത്തിയ തീവ്രവാദികളെ പരിശീലിപ്പിച്ചുവെന്നാരോപിച്ച് യുഎസ് സർക്കാർ ഇയാളെ തെരയുകയായിരുന്നു.