സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല; ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ലെന്ന് ഗണേശ് കുമാർ

കൊല്ലം: ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ഏറ്റവും കരുത്തുറ്റ നേതാവാണ് സുകുമാരൻ നായരെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കരയോഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ രംഗത്തെത്തിയത്. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് മന്ത്രി സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചത്.
ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ എൻഎസ്എസിന് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. രാജിവച്ചാൽ അവർക്ക് പോയി. എൻഎസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ്. ഇതിനായി കാശു മുടക്കുന്നതും പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. സർക്കാരും എൻഎസ്എസുമായി സംസാരിക്കുന്നതിൽ എന്താണ് തെറ്റ്. അദ്ദേഹം അഴിമതിക്കാരനല്ല. മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ. സെക്രട്ടറിക്ക് പിന്നിൽ പാറപോലെ താനും പത്തനാപുരം എൻഎസ്എസ് യൂണിയനും ഉറച്ചുനിൽക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘‘ഏറ്റവും കരുത്തുറ്റ നേതാവാണ് സുകുമാരൻ നായർ. അദ്ദേഹത്തിന്റെ നിലപാടുകൾ രാഷ്ട്രീയമല്ല. അഭിപ്രായം പറയാൻ പാടില്ല എന്നു പറയുന്നത് ശരിയല്ല. സുകുമാരൻ നായർ മുൻപ് ഈ സർക്കാരിനെതിരെ പറഞ്ഞിട്ടുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരിനെ പ്രകീർത്തിച്ചാൽ മറ്റുള്ളവരെല്ലാം മോശമാണ് എന്നല്ല അർഥം. മടിയിൽ കനമുള്ളവനേ ഭയമുള്ളൂ. സുകുമാരൻ നായരുടെ കൈയ്യിൽ കറ പുരണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞാൽ ഈ സമുദായത്തെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരാളെ കണ്ടുപിടിക്കാൻ പ്രയാസമാണ്. എൻഎസ്എസിനു നാണക്കേട് ഉണ്ടാക്കുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യാറില്ല’’ – ഗണേഷ് കുമാർ പറഞ്ഞു.