സത്യത്തിന് വേണ്ടി നിലകൊണ്ടതിന് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു: മല്ലിക സാരാഭായ്

സത്യത്തിന് വേണ്ടി നിലകൊണ്ടതിന്  പ്രതിസന്ധികള്‍  നേരിടേണ്ടി വന്നു: മല്ലിക സാരാഭായ്

ഷാര്‍ജ: സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പല പ്രതിസന്ധികളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിഖ്യാത ഇന്ത്യൻ ക്ലാസിക്കല്‍ നര്‍ത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു.

ഷാര്‍ജ എക്സ്പോ സെന്ററില്‍ നടന്നു വരുന്ന നാല്‍പത്തി രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പത്താം ദിനത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ ഒരുക്കിയ 'ഇൻ എ ഫ്രീ ഫാള്‍' സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്.

ആഗോളീയമായി ജനാധിപത്യം വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുവെന്നും മല്ലിക പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുള്ളത് കൊണ്ടാണ് ഗുജറാത്ത് വംശഹത്യക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അതിനു ശേഷം സര്‍ക്കാര്‍ തന്നെ വേട്ടയാടാൻ ശ്രമിച്ചു. ഇൻകം ടാക്സ് വകുപ്പ് പിന്നാലെ കൂടി. അതുകൊണ്ട് തന്റെ അമ്മയ്ക്കും ബുദ്ധിമുട്ടുകളുണ്ടായി. പ്രകടമായൊരു വംശീയ വേര്‍തിരിവ് ഗുജറാത്തിലുണ്ടായിരുന്നു. അവിടത്തെ ഷോപ്പുകള്‍ പോലും ഹിന്ദുവിന്റേതും മുസ്ലിമിന്റേതും എന്ന് കണക്കാക്കുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ മാറി.

എന്നാല്‍, ജോലിയുടെ ഭാഗമായി കേരള കലാമണ്ഡലത്തില്‍ എത്തിയപ്പോള്‍ വലിയ ആശ്വാസം തോന്നി. ഒക്സിജൻ ലഭിച്ചത് പോലെയാണ് തോന്നിയത്. കലാമണ്ഡലത്തില്‍ നിന്നും നല്ല അനുഭവങ്ങളാണുണ്ടായത്. നല്ല രീതിയില്‍ അതിനെ കൊണ്ടുപോകാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വയനാട്ടില്‍ നിന്നൊരു ആദിവാസി കുട്ടി അവിടെ പഠിക്കാൻ വന്നതും ഹിജാബ് ധരിച്ചൊരു മുസ്ലിം പെണ്‍കുട്ടി കഥകളി പഠിക്കാനെത്തിയതും നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്.

കേന്ദ്രം കേരളത്തെ ശിക്ഷിക്കുകയാണെന്ന് മല്ലിക പറഞ്ഞു. അക്കാദമിക രംഗത്തെ കാവിവത്കരണത്തെ എതിര്‍ത്തത് കൊണ്ടാണ് 14 വിസിമാരെയും ഗവര്‍ണര്‍ പുറത്താക്കിയതെന്ന് മല്ലിക അഭിപ്രായപ്പെട്ടു. എന്നാല്‍, അതിനു ശേഷം സര്‍വകലാശാലകളില്‍ അതാത് രംഗങ്ങളില്‍ വൈദഗ്ധ്യള്ളവരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് തന്നെ കലാമണ്ഡലത്തില്‍ കൊണ്ടുവന്നതെന്ന് പത്മഭൂഷണ്‍ ബഹുമതി ലഭിച്ച മല്ലിക പറഞ്ഞു. അത്തരത്തില്‍ തന്നെ നിയമിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. കേരള കലാമണ്ഡലം കഥകളിക്ക് വളരെ പ്രശസ്തമാണ്. രാമൻകുട്ടി നായരെയും ഗോപിയാശാനെയും തനിക്ക് നന്നായി അറിയാം. അതുപോലെ തന്നെയാണ് കലാക്ഷേത്രയും ശാന്തിനികേതനുമെല്ലാം. പക്ഷേ, ഇന്ത്യൻ കലകള്‍ അടിസ്ഥാനപരമായി ബ്രാഹ്മണിക്കലും സ്ത്രീവിരുദ്ധതയുള്ളതും പുരുഷാധിപത്യപരവുമാണ്. അതില്‍ നിലവിലൊരു മാറ്റവുമുണ്ടായിട്ടില്ല. ഇന്ത്യൻ കലകളുടെ മര്‍മവും കാതലും നാം ഇപ്പോള്‍ മനസ്സിലാക്കുന്ന രീതിയിലുള്ളതല്ലെന്നാണ് തന്റെ വീക്ഷണമെന്നും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേത്രി കൂടിയായ മല്ലിക സാരാഭായ് വ്യക്തമാക്കി.

ആഗോളീയമായി മനുഷ്യസമൂഹം വലിയ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നു. അതില്‍ മനുഷ്യത്വമുള്ളവര്‍ വേദനിക്കുന്നു. ഇന്നൊരാള്‍ എനിക്ക് ദീപാവലി ആശംസ നേര്‍ന്നു. എന്നാല്‍, ഫലസ്തീനിലും യുക്രൈനിലുമെല്ലാം നിരവധി പേര്‍ ദുരിതമനുഭവിക്കുമ്ബോള്‍ എങ്ങനെ ദീപാവലി ആഘോഷിക്കാനാകും, ആശംസ നേരാനാകും -അവര്‍ ചോദിച്ചു. സമൂഹം കൂടുതല്‍ അനുകമ്ബയോടെ പെരുമാറേണ്ടതുണ്ടെന്നും മല്ലിക നിരീക്ഷിച്ചു.

ജീവിതത്തെ ഒറ്റവാക്കില്‍ പറയാമോ എന്ന് അവതാരക ചോദിച്ചപ്പോള്‍, 'എ ലൈഫ്' എന്നാണ് മല്ലിക മറുപടി പറഞ്ഞത്. ഡാൻസ് ചെയ്ത കാലത്ത് ധാരാളം മോശം റിവ്യൂസ് വന്നിരുന്ന കാര്യം മല്ലിക ഓര്‍മിച്ചു. പിന്നീട്, ആ മോശം റിവ്യൂസ് വന്ന പത്ര, മാസിക കട്ടിംഗ്സ് താൻ ബാത് ടബ്ബില്‍ എറിഞ്ഞു ജീവിതത്തിലേക്ക് പോവുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പതിനേഴാം വയസ്സില്‍ അഛൻ നഷ്ടപ്പെട്ട താൻ വലിയ മാനസികാഘാതങ്ങളാണ് നേരിട്ടത്. ബ്രെയിൻ ട്യൂമറുണ്ടായിരുന്ന തന്റെ ബാല്യകാലവും മല്ലിക ഓര്‍ത്തെടുത്തു.

പീറ്റര്‍ ബ്രൂക്കിന്റെ 'മഹാഭാരതം' നാടകത്തില്‍ ദ്രൗപദിയുടെ വേഷം ചെയ്തതോടെയാണ് മല്ലിക സാരാഭായ് പ്രശസ്തയായത്. അതിനു വേണ്ടി ഫ്രഞ്ച് പഠിച്ചിരുന്നു. നിത്യേന ഒരു മണിക്കൂര്‍ എന്ന തോതില്‍ മൂന്നാഴ്ച പഠിച്ചപ്പോഴേക്കും നന്നായി ഫ്രഞ്ചില്‍ സംസാരിക്കാൻ സാധിച്ചു. ഒരു ഹംഗേറിയൻ ഡോക്ടറായിരുന്നു ഫ്രഞ്ച് പഠിപ്പിച്ചത്. 22 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും താൻ മാത്രമാണുണ്ടായിരുന്നതെന്നും പാരീസിലെ സംസാരം പോലെ താൻ നല്ല ശുദ്ധ ഫ്രഞ്ചില്‍ സംസാരിക്കാൻ പഠിച്ചുവെന്നും മല്ലിക സാരാഭായ് പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും ക്ലാസ്സിക്കല്‍ ഡാൻസര്‍ മൃണാളിനി സാരാഭായിയുടെയും മകളായ മല്ലിക കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും അതിപ്രഗല്‍ഭയാണ്. കലയെ സാമൂഹിക പരിഷ്കരണത്തിന് ഉപയോഗിച്ച മല്ലിക സാരാഭായ് ഗുജറാത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി(ഐഐഎം)ലാണ് പഠിച്ചത്.

കടപ്പാട്: മീഡിയ വൺ