ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹത: മധ്യപ്രദേശ് ഹൈക്കോടതി

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹത: മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: നിയമപരമായി വിവാഹിതരല്ലെങ്കിലും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുകയാണെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കോടതി ഉത്തരവ്. ഇത്തരം ബന്ധത്തിലായിരുന്ന ഒരു സ്ത്രീക്ക് പ്രതിമാസം 1500 രൂപ അലവന്‍സ് നല്‍കണമെന്ന വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പങ്കാളികള്‍ ഒരുമിച്ച് താമസിച്ചു എന്നതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ തന്നെ ജീവിച്ചിരുന്നതായും കോടതി വ്യക്തമാക്കി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുള്ളതും കോടതി ചൂണ്ടിക്കാട്ടി.

വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങള്‍ എന്നിവയ്ക്ക് ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്നു.ഇതനുസരിച്ച് ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. 21 വയസിന് താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും ഇതില്‍ പറയുന്നുണ്ട്