കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടിക്കിടെ മദ്യപാനം: 97 ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ

കെ.എസ്.ആര്‍.ടി.സി  ഡ്യൂട്ടിക്കിടെ മദ്യപാനം:  97 ജീവനക്കാര്‍ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയില്‍ കുടുങ്ങി കെ.എസ്.ആർ.ടി.സിയിലെ 137 ജീവനക്കാർ.

സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിള്‍ സൂപ്പർവൈസർ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്.മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ 97 സ്ഥിരം ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തു.

സ്വിഫ്റ്റിലെ താല്‍കാലിക ജീവനക്കാരും കെ.എസ്.ആർ.ടി.സിയിലെ ബദല്‍ ജീവനക്കാരും അടക്കം 40 പേരെ സർവീസില്‍ നിന്നും പിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് ഉള്‍പ്പെടെ എല്ലാ യൂണിറ്റുകളിലും റീജിയണല്‍ വർക് ഷോപ്പുകളിലുമാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ബ്രെത്ത് അനലൈസർ പരിശോധന നടത്തിയത്.

ഒരു ഇൻസ്പെക്ടർ, രണ്ട് വെഹിക്കിള്‍ സൂപ്പർവൈസർമാർ, ഒരു സ്റ്റേഷൻ മാസ്റ്റർ, ഒരു സർജന്റ്, ഒൻപത് സ്ഥിരം മെക്കാനിക്കുമാർ, ഒരു ഗ്ലാസ് കട്ടർ, ഒരു കുറിയർ - ലോജിസ്റ്റിക്സ് ബദലി, 33 സ്ഥിരം കണ്ടക്ടർമാർ, 13 ബദലി കണ്ടക്ടർ, ഒരു സ്വിഫ്റ്റ് കണ്ടക്ടർ, 49 സ്ഥിരം ഡ്രൈവർമാർ, 16 ബദലി ഡ്രൈവർമാർ, 8 സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർമാർ എന്നിവർ മദ്യപിച്ചതായി കണ്ടെത്തി.