ഐക്യരാഷ്ട്ര സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി ജയശങ്കര്‍

ഐക്യരാഷ്ട്ര സംഘടനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി ജയശങ്കര്‍

ബെംഗളൂരു : ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി പഴയ ക്ലബ് പോലെയായെന്നും പുതിയ രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കാൻ തയാറാകുന്നില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. പഴയ അംഗങ്ങള്‍ ക്ലബിന്റെ നിയന്ത്രണം കൈയടക്കിവച്ചിരിക്കുകയാണെന്നും അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ജയശങ്കര്‍ ബെംഗളൂരുവില്‍ പൊതുപരിപാടിയില്‍ പറഞ്ഞു.

''ഒരുതരത്തില്‍ ഇതൊരു പരാജയമാണ്. ലോകത്തെയാകെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും ഇന്ന് യുഎന്നിന് ഫലപ്രദമായി ഇടപെടാനാകുന്നില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലും വേണ്ട രീതിയില്‍ ഇടപെടാനായില്ല. ഇതില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. ലോകത്തെ 200 രാജ്യങ്ങളോട് ചോദിച്ചാല്‍ മഹാഭൂരിപക്ഷവും യുഎന്നില്‍ പരിഷ്കരണം വേണമെന്ന അഭിപ്രായക്കാരായിരിക്കും.'' -ജയശങ്കര്‍ പറഞ്ഞു.

ആധുനിക ലോകത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ സ്വീകരിക്കാൻ യുഎൻ തയാറാവണമെന്ന ആവശ്യവുമായി ജയശങ്കര്‍ മുൻപും രംഗത്തു വന്നിട്ടുണ്ട്. ഏതാനും രാജ്യങ്ങള്‍ മാത്രം ചേര്‍ന്ന് അന്തിമ തീരുമാനം സ്വീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ന്യൂയോര്‍ക്കില്‍ നടന്ന യുഎൻ പൊതുസഭാ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.