വോട്ട് കൊള്ള ആരോപണം ; രാഹുലിനെ വിമർശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Aug 17, 2025 - 11:39
 0  18
വോട്ട് കൊള്ള ആരോപണം ; രാഹുലിനെ വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പു കമ്മിഷൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മിഷന് ഒരു പോലെയാണെന്നും ഏതു പാർട്ടിയിൽ നിന്നുള്ളവരായാലും കമ്മിഷൻ അതിന്‍റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.

 പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിഹാറിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കാരവുമായി(എസ്ഐആർ) ബന്ധപ്പെട്ട് നടത്തിയ ആരോപണത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷൻ വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നൽകിയത്.

വോട്ടർ പട്ടികയിലെ പോരായ്മകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് സമഗ്ര വോട്ടർപട്ടികാ പരിഷ്കരണം നടപ്പാക്കിയത്. കരട് വോട്ടർ പട്ടിക തയാറാക്കിയപ്പോൾ എല്ലാ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്‍റുമാർ അക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയിരുന്നുവെന്നും മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ വ്യക്തമാക്കി.

ഭരണഘടനാ ചുമതലയിൽ നിന്ന് പിന്നോട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കാരല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഭയപ്പെടുത്താൻ നോക്കേണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ പറഞ്ഞു.

 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിച്ച് തുടങ്ങിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ വേണ്ടിയാണ് എസ് ഐ ആര്‍ നടത്തുന്നത്. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ വഴിയാണ് നിലനില്‍ക്കുന്നത്. കമ്മീഷന്‍ എങ്ങനെ ആ രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനം കാണിക്കുമെന്നും കമ്മീഷന് പക്ഷമില്ലെന്നും അദ്ദേഹം പറഞ്ഞു.