നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് തടഞ്ഞുവയ്ക്കാനാവില്ല; സുപ്രധാന നിർദേശവുമായി സുപ്രീം കോടതി

Apr 8, 2025 - 15:32
 0  3
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് തടഞ്ഞുവയ്ക്കാനാവില്ല; സുപ്രധാന നിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാനായി ഗവർണർ തടഞ്ഞുവയ്ക്കുന്ന നടപടിയിൽ സുപ്രധാന നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതിൽ ഗവർണർക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണം. ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ മൂന്നു മാസത്തിനുള്ളിൽ അത് ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ബില്ലുകൾക്ക് അനുമതി നൽകുക, അനുമതി നിഷേധിക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടുക എന്നിങ്ങനെ ഭരണഘടന അനുസരിച്ച് ഒരു നടപടി സ്വീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഗവർണർക്ക് ഇല്ല. ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ആല്‍.എന്‍.രവി പിടിച്ചുവച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ്. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.