ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, 4 ജില്ലകളിൽ പുതിയ കലക്ടർമാർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ. ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണ് പുതിയ കളക്ടർമാർ.
ഡൽഹിയിലെ കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ പുനീത് കുമാറിനുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചുമതല നീക്കി. പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ച വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അധിക ചുമതലയിൽ നിന്ന് അബ്ദുൾ നാസർ ബിയെ ഒഴിവാക്കി.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഷീബ ജോർജിനെ നിയമിച്ചു.
എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാക്കി. ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരിയെ കൃഷി വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഡോ. എസ് ചിത്രയെ നിയമിച്ചു. എ ഗീത റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. ഇവർക്ക് ഹൗസിങ് കമ്മീഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി, നിർമിതി കേന്ദ്രയുടെ ഡയറക്ടർ ചുമതലകളും നൽകി.