ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; അഞ്ച് മരണം; നൂറോളം പേരെ കാണാതായി

ഉത്തരാഖണ്ഡിലെ ജനവാസമേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശം. ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് വൻ ദുരന്തുമുണ്ടായത്. ഗ്രാമത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയി. അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറോളം പേരെ കാണാതായി. മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. ഉച്ചക്ക് 1.40ഓടെ ഘീർഗംഗ നദിയിലൂടെ ജലം കുത്തിയൊലിച്ചെത്തുകയായിരുന്നു. ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് ജലമൊഴുകിയത്. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാൽ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോർട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയതായാണ് വിവരം.
ഇരച്ചെത്തിയ പ്രളയ ജലം ഗ്രാമത്തെ നക്കിത്തുടച്ച് നീങ്ങുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകളുടെ നിലവിളി ശബ്ദം വീഡിയോകളിൽ പതിഞ്ഞിട്ടുണ്ട്. കരസേനയടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുകയാണ്