എലിസബത്ത് രാജ്ഞി വിടവാങ്ങുമ്പോൾ
ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമേറെ കാലം, തുടർച്ചയായി 70 വർഷം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എലിസബത്ത് രാജ്ഞി. ഒരു കാലത്ത്സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരുകേട്ട ബ്രിട്ടന്റെ സിംഹാസനത്തിൽ 70 വർഷമാണ് അവർ വാണത്. പ്രവർത്തനമഹിമ കൊണ്ട് ചരിത്രത്തിൽ സ്വന്തം പേരു കുറിച്ചാണ് എലിസബത്ത് രാജ്ഞി മറയുന്നത്.
കഴിഞ്ഞ ദിവസം ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അനന്തരാവകാശിയായി ചാൾസ് ഫിലിപ് ആർതർ ജോർജ് എന്ന ചാൾസ് രാജകുമാരൻ ചാൾസ് മൂന്നാമൻ എന്ന പേരിൽ രാജാവായി സ്ഥാനമേറ്റിരുന്നു. ചാൾസ് ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്. ചാൾസിന്റെ രണ്ടാം ഭാര്യ കാമിലയ്ക്ക് രാജപത്നി പദവി എഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ എലിസബത്ത് രാജ്ഞി മുൻകൂട്ടി സമ്മാനിച്ചിരുന്നു.
ഡയാന രാജകുമാരിയുമായുള്ള വിവാഹജീവിതത്തിനിടെ മുൻ കാമുകി കാമിലയുമായി ബന്ധം തുടർന്ന ചാൾസ് ഏറെ വിവാദങ്ങൾ വിളിച്ചുവരുത്തി . ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചത് 1997-ലാണ്. ഡയാനയുടെ മരണശേഷം വിവാഹം കഴിച്ച കാമില പാർക്കറാണ് ഇപ്പോൾ രാജ്ഞിയായി അവരോധിക്കപ്പെട്ടത്.
എഴുപതാണ്ട് ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലോകമാകെ ആദരാഞ്ജലിയർപ്പിക്കുകയാണ്. രാജവാഴ്ചയെ പലരും അനുകൂലിക്കുന്നില്ലെങ്കിലും ഊഷ്മളവും ഹൃദ്യവുമായ പെരുമാറ്റം കൊണ്ട് ജനാധിപത്യത്തെ ആദരിച്ച എലിസബത്ത് രാജ്ഞിയെ ലോകമാകെ ആദരിക്കുന്നത് ചരിത്ര നിയോഗം .
ഈസ്റ്റ് ഇന്ത്യാ കമ്പനി വഴിയും നേരിട്ടുമായി രണ്ടു നൂറ്റാണ്ടു കാലം ഇന്ത്യയെ ഭരിച്ച ബ്രിട്ടന്റെ രാജ്ഞിയായിട്ടും ഇന്ത്യയും രാജ്ഞിക്ക് ആദരമർപ്പിക്കുന്നു, ജനാധിപത്യത്തിന്റെ മഹത്വമാണ് ഇത് വിളിച്ചോതുന്നത് .
1952 ഫെബ്രുവരി ആറിന് പിതാവ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തോടെ അധികാരത്തിലേറിയ രാജ്ഞി 63 വർഷം സിംഹാസനത്തിലിരുന്ന തന്റെ വലിയ മുത്തശി വിക്ടോറിയ രാജ്ഞിയുടെ റെക്കോഡാണ് മറികടന്നത്. 56 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ഗ്രൂപ്പിന്റെ നേതാവും പ്രതീകാത്മകമായാണെങ്കിലും ഓസ്ട്രേലിയയും കാനഡയുമുൾപ്പെടെ 14 കോമൺവെൽത്ത് രാജ്യങ്ങളുടെ രാഷ്ട്രത്തലവനെന്ന പദവിയുമുണ്ടായിരുന്നു.
1952ന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് കിരീടത്തിന്റെ പരമ്പരാഗത അവകാശികളായ എലിസബത്തും ഭര്‍ത്താവ് ഫിലിപ്പും കെനിയ വഴി ഓസ്ട്രേലിയയിലേക്കും ന്യൂസിലന്റിലേക്കും യാത്ര നടത്തിയ വേളയിലാണ് ജോര്‍ജ്ജ് ആറാമന്‍ രാജാവ് അന്തരിച്ചതായും എലിസബത്തിനെ ഉടൻ രാജ്ഞിയായി വാഴിക്കുമെന്നുമുള്ള വാര്‍ത്ത വരുന്നത്. അവരുടെ അധികാരപരിധിയിലെല്ലാം എലിസബത്ത് രാജ്ഞിയായി പ്രഖ്യാപിക്കപ്പെടുകയും രാജകീയ സംഘം ഉടനടി യുകെയിലേക്ക് മടങ്ങുകയും ചെയ്തു.
ഫിലിപ്പ് രാജകുമാരൻ കഴിഞ്ഞ വർഷം 99-ാം വയസിലാണ് അന്തരിച്ചത്. രാജ്ഞി സിംഹാസനത്തിലിരിക്കെ കടന്ന് പോയവരിൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 12 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർവരെയുൾപ്പെടും.
രാജ്ഞി എന്ന പദവി തന്നെ ബ്രിട്ടന്റെ പരമാധികാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു . ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ അവർ ഇടംപിടിച്ചു .
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്ഥാനാരോഹണവേളയെ പ്രൗഡ്ഢമാക്കുന്ന കിരീടത്തിലെ കോഹിനൂർ രത്നം ഇന്ത്യയിൽനിന്നു കൊണ്ടുപോയതാണ്. ഒരുകാലത്ത് കോളനിയാക്കിവച്ചിരുന്നതും ഇന്നു സ്വതന്ത്രജനാധിപത്യ രാജ്യവുമായ ഇന്ത്യയിൽ നിന്നുള്ള രത്നം കിരീടത്തിൽ ധരിക്കുന്നതിൽ ബ്രിട്ടൻ അപമാനമൊന്നും കരുതുന്നുമില്ല . ഇന്ത്യക്ക് പുറമെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇറാനും പോലും ഈ രത്നത്തിന് അവകാശമുന്നയിച്ചിട്ടുണ്ടെന്നതാണ് രസകരം .
ആന്ധ്രയിലെ ഗുണ്ടൂരിൽനിന്നു ഖനനം ചെയ്തെടുത്ത കോഹിനൂർ 1846ലെ ലാഹോർ കരാർ പ്രകാരമാണ് തങ്ങൾ സ്വന്തമാക്കിയതെന്നും കടത്തിക്കൊണ്ടുപോയതല്ലെന്നുമാണ് ബ്രിട്ടൻ പറയുന്നത്.
ജനാധിപത്യകാലത്ത് രാജവാഴ്ച എന്തിന് ഇനിയും തുടരണമെന്ന് ചോദ്യങ്ങളേറെയാണ്. എന്നാൽ രാജവാഴ്ചയുടെ മഹത്വമല്ല ജനാധിപത്യം മുന്നോട്ട് വെക്കുന്ന സഹിഷ്ണുതയുടെ സന്ദേശമാണ് ഇതിലൂടെ പങ്ക് വെക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ് . പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, 1000 വർഷം പിന്നിട്ട സംവിധാനം ബ്രിട്ടനിൽ ഇപ്പോഴും നിലനിൽക്കുന്നു, ജനപ്രിയമായിത്തന്നെ.
രണ്ടു തവണ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച തനിക്ക് രാജ്ഞിയുടെ ഊഷ്മളവും ഹൃദ്യവുമായ പെരുമാറ്റം മറക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്, അത് തന്നെയാണ് അവർ ശേഷിപ്പിച്ച് പോകുന്ന മഹത്വവും .