കൈക്കൂലി ആരോപണം ; ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്
ന്യൂഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് പി രാധാകൃഷ്ണന്‍ പുറത്താകുന്നത്.
ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ രാധാകൃഷ്ണനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്.
കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ എന്നീ നിരവധി ആക്ഷേപങ്ങള്‍ പി രാധാകൃഷ്ണനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നീട് രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.