കൂട്ടപിരിച്ചുവിടലിൽ കോറോ ഹെല്‍ത്തിന് തിരിച്ചടി; വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി
കൊച്ചി: അമേരിക്ക അസ്ഥാനമായ കോറോ ഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജില്ലാ ലേബര്‍ ഓഫീസറുടെ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് കോറോ ഹെല്‍ത്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ച നടത്തണമെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നാളെയാണ് കമ്പനി മാനേജ്‌മെൻ്റുംജീവനക്കാരും സര്‍ക്കാരും തമ്മിൽ ചര്‍ച്ച നടക്കാനിരിക്കെയാണ് കോറോ ഹെൽത്ത് കോടതിയിലെത്തിയത്.
കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയായിരുന്നു കോറോ ഹെൽത്ത് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. ജീവനക്കാർക്ക് മുൻകൂട്ടി യാതൊരുവിധ അറിയിപ്പും നൽകാതെയായിരുന്നു കമ്പനിയുടെ നടപടി. പിരിച്ചുവിടലിൽ കമ്പനി ഇപ്പോഴും കടുംപിടുത്തം തുടരുകയാണ്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം.