ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ: ബലാത്സംഗ അതിജീവിതരുടെ ഗർഭഛിദ്രത്തിൽ തീരുമാനമെടുക്കേണ്ടത് രക്ഷിതാക്കളെന്ന് സുപ്രീം കോടതി

Apr 30, 2026 - 10:26
 0  3
ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ: ബലാത്സംഗ അതിജീവിതരുടെ ഗർഭഛിദ്രത്തിൽ തീരുമാനമെടുക്കേണ്ടത് രക്ഷിതാക്കളെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രത്തിൽ തീരുമാനമെടുക്കേണ്ടത് രക്ഷിതാക്കളാണെന്നും എയിംസ് അല്ലെന്നും സുപ്രീം കോടതി. 30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ പതിനഞ്ചുകാരിക്ക് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവിനെതിരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സമർപ്പിച്ച ക്യുറേറ്റീവ് ഹർജി സുപ്രീം കോടതി തള്ളി. രക്ഷിതാക്കൾക്ക് വേണ്ടി തീരുമാനമെടുക്കാൻ മെഡിക്കൽ സ്ഥാപനത്തെ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ താൽപര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭച്ഛിദ്രം നടത്തുന്നതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അറിവ് നൽകണമെന്നും, അതിലൂടെ അവർക്ക് ശരിയായ തീരുമാനമെടുക്കാൻ സാധിക്കുമെന്നും കോടതി എയിംസിനോട് നിർദേശിച്ചു.

വ്യാഴാഴ്ച കേസ് പരിഗണിക്കവെ, അതിജീവിതയുടെ മേൽ ഗർഭധാരണം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞിരുന്നു. ബലാത്സംഗത്തെ തുടർന്നുള്ള ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് അവൾ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുമെന്നും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസിക ആഘാതങ്ങൾ അവൾക്ക് ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

‘ഇതൊരു 15 വയസുള്ള കുട്ടിയുടെ അനാവശ്യ ഗർഭധാരണമാണ്. അനാവശ്യമായ ഗർഭധാരണം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. അവൾ ഒരു കുട്ടിയാണെന്ന് സങ്കൽപ്പിക്കുക. അവൾ ഇപ്പോൾ പഠിക്കേണ്ടവളാണ്. എന്നാൽ, നമ്മൾ അവളെ ഒരു അമ്മയാകാൻ പ്രേരിപ്പിക്കുന്നു. ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.’ ബെഞ്ച് പറഞ്ഞു.