വിദേശ വിദ്യാര്‍ഥി വിസകളുടെ എണ്ണം മൂന്നിലൊന്നു കുറയ്ക്കുമെന്നു കാനഡ
വിദേശ വിദ്യാർഥി വീസകളുടെ എണ്ണം മൂന്നിലൊന്നു കുറയ്ക്കുമെന്നു കാനഡ. ഈ വർഷം വിദേശ വിദ്യാർഥികളുടെ എണ്ണം 35 ശതമാനം കുറയ്ക്കുമെന്ന് കാനഡ കുടിയേറ്റ മന്ത്രി മാർക് മില്ലർ അറിയിച്ചു.
ഒന്‍റാരിയോ പോലെയുള്ള പ്രവിശ്യകളില്‍ 50 ശതമാനം വരെയും കുറവു വരുത്തും. രണ്ടു വർഷത്തേക്കാണു നിയന്ത്രണം. ഭവനപ്രതിസന്ധി നേരിടുന്നതിനും വ്യാജ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുമാണു കനേഡിയൻ സർക്കാരിന്‍റെ നടപടി.
ഒരു പതിറ്റാണ്ടിനു മുന്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കാനഡയില്‍ വിദേശ വിദ്യാർഥികളുടെ എണ്ണം മൂന്നിരട്ടിയായി. ഇവർക്ക് താമസസൗകര്യങ്ങള്‍ പരിമിതമാണ്. നിലവില്‍ പത്തു ലക്ഷത്തിലേറെ വിദേശ വിദ്യാർഥികള്‍ കാനഡയിലുണ്ട്. അതില്‍ 3.19 ലക്ഷം ഇന്ത്യക്കാരാണ്.
2022ല്‍ കാനഡ 5,60,000 പേർക്ക് വിദ്യാർഥിവീസ നല്കിയിരുന്നു. ഈ വർഷം അത് 364,000 ആയി ചുരുക്കും. ഇപ്പോള്‍ കൊണ്ടുവരുന്ന നിയന്ത്രണം ബിരുദാനന്തര ബിരുദ, ഡോക്‌ടറല്‍ ബിരുദ വിദ്യാർഥികള്‍ക്കും എലമെന്‍ററി, സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍ക്കും ബാധകമായിരിക്കില്ല.