ബാബരി കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്കും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം
ലഖ്നോ: ബാബരി കേസില്‍ വിധി പറഞ്ഞ ജഡ്ജിമാർക്കും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാർക്കാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്.
2019ലായിരുന്നു വർഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും കേസിനും അന്ത്യം കുറിച്ചത്. അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയ്, 2019-21 കാലഘട്ടത്തില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീർ, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ബാബരി കേസില്‍ വിധി പറഞ്ഞത്. ബാബരി മസ്ജിദ് സ്ഥി ചെയ്തിരുന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയാൻ അനുമതി നല്‍കിക്കൊണ്ടായിരുന്നു അന്നത്തെ കോടതി വിധി. പകരം അഞ്ച് ഏക്കർ ഭൂമി പള്ളി പണിയാൻ വിട്ടുനല്‍കണമെന്നും കോടതി പറഞ്ഞിരുന്നു. 1980 മുതല്‍ക്കേ രാമക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന വാദം ഹിന്ദുത്വ സംഘടനകള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ 1992ലാണ് ബാബരി മസ്ജിദ് തകർക്കപ്പെടുന്നത്.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ഇതിനോടകം വലിയ വിമർശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. നിർമാണം പൂർത്തിയാകാത്ത് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശങ്കാരാചാക്യന്മാർ രംഗത്തെത്തിയതോടെ നായകവേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ മോദിയെ വിമർശിച്ച് ആചാര്യന്മാരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു