അമ്മ- ആദ്യ വിദ്യാലയം; സപ്ന അനു ബി ജോർജ്

അമ്മ- ആദ്യ വിദ്യാലയം;  സപ്ന അനു ബി ജോർജ്

 

 

“അമ്മേ വേഗം കഴിക്കാൻ താ, ഇന്ന് അസംബ്ലിയൊള്ളതാ, ലേറ്റായാൽ മാം എന്നെ വഴക്കു പറയും”  , ബസ്സ് വരാൻ  സമയമായി, എന്റെ ഷൂസ് എവിടെ അമ്മെ? “ എന്റെ ഹോംവർക്ക് ബുക്ക് കാണുന്നില്ല അമ്മെ? “ രാവിലെ ഈ ശബ്ദം, ഇതേ വാക്കുകൾ, കേട്ടിട്ടില്ലാത്ത ഒരമ്മയും ഈ ലോകത്ത് കാണില്ല” നമ്മുടെ ഇംഗീഷ് വിംഗ്ലീഷിലെ’ ശ്രീദേവി അടക്കം! അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കാൻ, അതിനുള്ളിലെ ആനന്ദദീപങ്ങളെ തയ്യാറെടുപ്പിക്കാൻ  അമ്മ പെടുന്ന പാട്  കുറച്ചൊന്നും അല്ല, തീർച്ച. “ജനഗണമന പാടി 12 ആം ക്ലാസ്സ് വരെ സ്കൂളിൽ പഠിക്കുമ്പോഴും അമ്മ , ചോറും പൊതിയും കെട്ടി, യൂണിഫോമും തേച്ചു കൊടുത്ത്, ഷൂസും പോളീഷ് ചെയ്തുവെച്ച്, റ്റൈംറ്റേബിൽ പോലും എടുത്തു കൊടുക്കുന്ന അമ്മാമാരും ഇല്ലാതില്ല….” പന്ത്രണ്ടു വർഷത്തെ വിദ്യാലയജീവിതത്തിന് തിരശീല വീഴുന്നതിനു മുൻപ് അമ്മമാർക്ക് മാത്രമായുള്ള “ഡയലോഗുകൾ” …ട്രിങ് ട്രിങ് ട്രിങ്!

ആ‍ദ്യം

എന്നാൽ ആ ബാല്യം ഒരു ദിവസത്തേക്ക് കിട്ടിയിരുന്നുവെങ്കിൽ എന്ന്  ഓർമ്മിച്ച് വിഷമിക്കാത്തവരും ഇല്ലാതില്ല! അമ്മയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളിൽ പോയത് ഓർമ്മയില്ലാത്ത ആരുംതന്നെ ഉണ്ടാവില്ലെ, സത്യം. ഏതു രാജ്യത്തും, ഏതു ദേശക്കാർക്കും, അങ്ങനെയൊരു ദിവസം ഉണ്ട്. കുറേ നാളത്തേക്ക്,ആദ്യമായി നിറകണ്ണകളുമായി അമ്മയുടെ കൈവിട്ട്, ക്ലാസ്സ് മുറിയിലേക്ക് കയറിയ ആ ആ നിമിഷം മറക്കാൻ പറ്റാത്ത ഒന്നാണ്! ആദ്യാക്ഷരം കുറിക്കാൻ വേണ്ടി എൽ.പി സ്കൂളിളിലെ ഓർമ്മകൾ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന ആദ്യത്തെ വിദ്യാലയം എന്നും അമ്മമാർക്കൊപ്പം മാത്രമാണ് എല്ലാ കുട്ടികളും പോയിക്കാണുക. ഇന്ന് ആ സ്കൂളുകൾ കാണുമ്പോൾ വീണ്ടും ഓർമ്മ വരുന്നു. നനഞ്ഞൊലിക്കുന്ന കുടയും ചൂടി വെള്ള ഷർട്ടിനോട് ചേര്‍‌ത്തു പിടിച്ച തടിസ്ലേറ്റുമായിട്ട് അക്ഷരാങ്കണത്തിലേക്കുള്ള ആദ്യയാത്രകൾ ചെയ്ത ഓർമ്മകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നവർ ഇന്നും ധാരാളം, ഈ ഞാനടക്കം!. അമ്മയുടെ കയ്യും പിടിച്ചാണ്  നഴ്സറി ക്ലാസ്സിലേയ്ക്ക് കയറിയതെങ്കിലും മഠത്തിലെ കന്യാസ്ത്രീകളായ അദ്ധ്യാപികമാര്‍ക്കിടയിൽ പകച്ചു നിന്നു. ആദ്യത്തെ ദിവസം തന്നെ കുട്ടികളെ എല്ലാം മാതാപിതാക്കളിൽ നിന്നകറ്റി ഒരു ക്ലാസ് മുറിയിലിരുത്താറുണ്ട്. എന്നാലും എന്റെ അമ്മ ജനൽക്കമ്പിയിൽ പിടിച്ച് എന്നെയും നോക്കി നിന്നിരുന്നു. അമ്മയുടെ ചിരിയിൽ നിന്ന് എന്നിലേക്കൊഴുകിയെത്തിയ ധൈര്യം, ഇന്നും നമ്മളോരോരുത്തരിലും നിറഞ്ഞു തുളുംബിത്തന്നെ നിൽക്കുന്നു.

ബാല്യകാലത്ത് ഇന്‍ലന്റു ലെറ്ററിൽ ബന്ധുക്കള്‍ക്കെല്ലാം കത്തെഴുതിപ്പിച്ച്, സ്വന്തം ഒരു ഡയറി എഴുതിപ്പിച്ച് നമ്മളിലെ എഴുത്തുകാരി/എഴുത്തുകാരൻ എന്നുള്ള ആദ്യ സ്ഫുരണങ്ങൾ നട്ടു വളർത്തിയത് അമ്മയാണെന്ന് അന്ന്’ നമ്മളാരും ചിന്തിച്ചുകാണില്ല!  പില്‍ക്കാലത്ത് മഹാനഗരങ്ങളിലൂടെ ജോലി, ജീവിതം, പ്രാരാബ്ധം എന്നു പറഞ്ഞലയുമ്പോൾ സമാശ്വാസവാക്കുകൾ നിറഞ്ഞ കത്തുകളിലെ വരികൾക്കിടയിൽഒളിപ്പിച്ചു വെച്ച സ്നേഹവുമായെത്തുന്ന അമ്മ.

വിദ്യാലയം

അമ്മയുടെ മടിത്തട്ടാണ് ആദ്യ വിദ്യാലയം.“ അമ്മയുടെ മടിത്തട്ട് വീടല്ലെ? വീടു നന്നാക്കാതെ നിങ്ങളെങ്ങനെ സമൂഹത്തെ നന്നാക്കും? കുറ്റം പറഞ്ഞും നിർബന്ധിച്ചും, പേടിപ്പിച്ചും ആരും ആരെയും നന്നാക്കിയിട്ടില്ല,ഇന്നു വരെ. സ്നേഹത്തിലൂടെയും ക്ഷമയും ഉള്ള അമ്മക്ക് മാത്രമെ അതു സാധിച്ചിട്ടുള്ളു. അമ്മയുടെ മടിത്തട്ട് എല്ലാത്തിനും പരിഹാരം എന്നു ‘സ്റ്റാംബടിച്ച്” ഇരിക്കുംബോൾ  ജീവിക്കാൻ വേണ്ടീ നേട്ടോട്ടം ഓടേണ്ടിവരുന്ന അമ്മയെ എങ്ങിനെ നിങ്ങൾ കുറ്റം പറയും? സമൂഹത്തിനു അപജയം സംഭവിക്കുന്നു വെങ്കിൽ ഇവിടെ ആ മടിത്തട്ടിലാണ് ഏതോ പോരായ്മ സംഭവിച്ചിരിക്കുന്നത് . കുഞ്ഞു പ്രായത്തിൽ പഴഞ്ചോല്ലും, കുട്ടികവിതകളിലൂടെയും നന്മ നിറക്കാൻ ഇന്നത്തെ അമ്മമാർക്ക് കഴിയുന്നില്ല, എന്നല്ല! അറിയില്ല, അറിയാവുന്ന മുത്തശ്ശി വൃദ്ദ്ധസദനത്തിൽ  ആണിന്ന്! ഇനി ഇപ്പോ പെട്ടന്ന് ചോദിച്ചാൽ നെറ്റിൽ സേർച്ച് ചെയ്യേണ്ടി വരു! പുതിയ വളഞ്ഞ ബുദ്ധി !

"ക്ഷീര മുള്ളൊരു അകിടിൻ ചുവട്ടിലും ......" എന്നതാണ് 
കൌതുകം ! ഈശ്വരോ രക്ഷതു !

വീടെന്ന വിദ്യാലയം

'മാതാപിതാക്കൾ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നു' എന്ന് പല വിശുദ്ധ ഗ്രന്ധങ്ങളിലും ചൂണ്ടിക്കാണിക്കുന്നു. സന്താനങ്ങള്‍ക്ക് നല്‍കാവുന്ന മികച്ച ഉപഹാരം ഉത്തമ ശിക്ഷണമാണ് വീട്ടിൽ നിന്നും ലഭിക്കുന്നത്.'തനിക്ക് ലഭിച്ച ഏറ്റവും നല്ല പാഠപുസ്തകം അമ്മയായിരുന്നു'വെന്ന് സാക്ഷ്യപ്പെടുത്തിയത് എബ്രഹാം ലിങ്കണ്‍. എന്നാൽ, വീടും വിദ്യാലയവും തമ്മിലുള്ള ദൂരവും സംഘര്‍ഷവുമത്രെ ഇക്കാലത്ത്  കുട്ടികളുടെ ബോധത്തെ നിര്‍വീര്യമാക്കിത്തീര്‍ക്കുന്നത്.

കുട്ടിയുടെ ആദ്യ വിദ്യാലയം അമ്മയുടെ മടിത്തട്ടാണെന്ന സത്യം വിസ്മരിക്കപ്പെടുന്നു. ക്ളാസ് മുറിയിൽ നിന്ന് സ്വായത്തമാക്കിയ ധർമ്മപാഠങ്ങളെ തലകുത്തി നിര്‍ത്തുന്ന ഗൃഹാന്തരീക്ഷമാണ് മാതാപിതാക്കൾ ഒരുക്കുന്നതെങ്കിൽ, കുട്ടിയുടെ മനോനിലയെ അത് സങ്കീര്‍ണമാക്കുകയും വ്യക്തിത്വത്തെ ശിഥിലപ്പെടുത്തുകയും ചെയ്യും. എന്നാൽ, വീടനുഭവം കാഴ്ചയിലും കേള്‍വിയിലും ശീലങ്ങളിലും നല്ലത് മാത്രമാകുമ്പോൾ നന്മ നിറഞ്ഞ ഒരാൾ പുതിയ ഒരു ലോകപൗരൻ ആയി   ശക്തമായ ഒരു വ്യക്തിത്വമായി ആ കുട്ടി വളര്‍ന്നു തുടങ്ങുന്നു.

ഒരു നന്ദി:‌- ജോലി എല്ലാം എല്ലാവർക്കും വേണ്ടി ചെയ്തുകൊടുക്കുന്ന  അമ്മയെ ആരെങ്കിലൂം, അനുമോദിക്കാറുണ്ടോ? അമ്മ ചെയ്യുന്ന പോലെ ആർക്കും ചെയ്യാൻ സാധിക്കില്ല ഒന്നും എന്ന് അവരെ ഓർമ്മിപ്പിക്കയോ ബോധ്യപ്പെടുത്തുകയോ ചെയ്യാറുണ്ടോ? ആരെങ്കിലും അമ്മയുടെ മടിത്തട്ട് എല്ലാത്തിനും പരിഹാരം എന്നു 'സ്റ്റാംബടിച്ച്” ഇരിക്കുമ്പോൾ ജീവിക്കാൻ, നിങ്ങളെ നിങ്ങളാക്കാൻ വേണ്ടി നേട്ടോട്ടം ഓടേണ്ടിവരുന്ന അമ്മയെ നിങ്ങൾ മറന്നു പോകരുത്. “ താങ്ക്യു പറയൂ, മോനേ, മോളെ എന്ന് ഓർമ്മിച്ചിരുന്ന അമ്മക്ക് നിങ്ങൾ ‘ നന്ദി’ പറയാറുണ്ടോ? തങ്ങൾക്കു വേണ്ടി മാത്രമാണ് അമ്മ ജീവിച്ചത്. ‘ മദേഴ് ഡേ’ ക്ക് ഗ്രീറ്റിംഗ് കാർഡിൽ മാത്രം അമ്മയെ കാണുന്നതല്ല സ്നേഹം,  എന്നും എല്ലാകാലവും അമ്മയാണ് സ്നേഹം!