അച്ഛാ...ബച്ചാ...ബേട്ടാ: തനി നാടൻ , പോൾ ചാക്കോ   

അച്ഛാ...ബച്ചാ...ബേട്ടാ: തനി നാടൻ , പോൾ ചാക്കോ   

സ്റ്റ്‌ ക്ലാസ്‌ ഇല്ലെങ്കിലും എം. കോം ഒരുവിധം പാസ്സായി ഡല്‍ഹിയില്‍ എത്തിയ എനിക്ക്‌ ആദ്യമൊരു ജോലി നല്‍കിയത്‌ ബംഗാളിയായ കരംചന്ദ്‌ ആയിരുന്നു. അന്‍പതിന് മേൽ  പ്രായമുള്ള കരംചന്ദ്‌ ഡല്‍ഹി സ്റ്റോക്ക്‌ എക്‌സ്‌ച്ചേഞ്ചില്‍  ബ്രോക്കറായിരുന്നു.

രാവിലെ മുതല്‍ ഉച്ചവരെ സ്റ്റോക്ക് ‌എക്‌സ്‌ച്ചേഞ്ച്‌ നിരങ്ങി കിട്ടുന്ന കുറെ പേപ്പറും കക്ഷത്തില്‍ വച്ച്‌ ഉച്ചയാകുമ്പോള്‍ അയാള്‍ നെഹ്രു പ്‌ളേസിലുള്ള ഓഫിസ്സിലെത്തും. പിന്നെ ഞങ്ങള്‍ തമ്മിലുള്ള ബോര്‍ഡ്‌ മീറ്റിങ്ങ്‌ ആണ്‌.

സാധാരണ അയാള്‍ പറയുന്നത്‌ എനിക്കും ഞാന്‍ ചോദിക്കുന്നത്‌ അയാള്‍ക്കും മനസ്സിലാകാറില്ല എങ്കിലും ഒരു അഡ്‌ജസ്റ്റ്‌മെന്റില്‍ ഞങ്ങള്‍ അങ്ങുപോകും. മിക്കപ്പോഴും സംസ്സാരത്തിനിടെ അയാള്‍ ഉറങ്ങിപ്പോകും.

രണ്ടാഴ്‌ച അയാളുടെ കൂടെ ജോലി ചെയ്‌തെങ്കിലും അയാള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അയാളുടെ അക്കൗണ്ട്‌ എഴുതാന്‍ എനിക്ക്‌ സാധിച്ചില്ല.

എഴുതി തെറ്റുവരുന്ന പേജുകള്‍ ഒന്നൊന്നായി കീറി വേസ്റ്റ്‌ ബാസ്‌ക്കറ്റില്‍ ഇടാന്‍ ഞാന്‍ മറന്നില്ല. അങ്ങനെ ബുക്കിലെ പേജുകള്‍ കുറയുകയും കണക്കെഴുത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല എന്ന്‌ അയാള്‍ തിരിച്ചറിയുകയും ചെയ്‌ത ഒരു നാളില്‍ ചെയ്‌ത ജോലിയുടെ കൂലി തീര്‍ത്ത്‌ നല്‍കി   അയാള്‍ എന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ഡല്‍ഹിയില്‍ വെറും ഒന്നര മാസം തികച്ച ഞാനെന്ന എം. കോംകാരന്‍ അന്ന്‌ തികച്ചും തൊഴില്‍രഹിതനായി. ഒരു ടിപ്പിക്കല്‍ മദ്രാസ്സിയുടെ ജീവിതം അവിടെ നിന്നും ആരംഭിക്കുകയായിരുന്നു!

മയൂര്‍ വിഹാര്‍ ഫ്‌ലാറ്റില്‍ കൂടെ താമസിച്ചിരുന്ന ചേട്ടനും അങ്ങേരുടെ അളിയനും രാവിലെ ജോലിക്ക്‌ പോയാല്‍ പിന്നെ ഞാന്‍ ഒറ്റയ്‌ക്കായി.

തലസ്ഥാനം ചുട്ടുപൊള്ളുന്ന ഒരു ജൂലൈ മാസം. പരിപ്പ്‌ കൂട്ടി ഒണക്ക ചപ്പാത്തി കഴിച്ചിട്ട്‌ ഞാന്‍ വെറുതെ കേറിയൊന്ന്‌ കിടന്നു. ഫ്‌ലാറ്റ്‌ ഉടമസ്ഥന്‍ ഗുപ്‌താജിയുടെ രണ്ടുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയും കൂടെ കേറി കിടന്നു. അടുത്തുവരുമ്പോള്‍ ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ നാറ്റം ഉണ്ടെന്നത്‌ ഒഴിച്ചാല്‍ നല്ല ഓമനത്തം തുളുമ്പുന്ന കുട്ടി!

കൊച്ചുപിള്ളേരെ കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു സുഖമാണ്‌. ഫാനിന്‍റെ കാറ്റില്‍ ഞങ്ങള്‍ രണ്ടുപേരും പെട്ടെന്ന്‌ മയങ്ങി.

പിന്നെ ഞാന്‍ ഉണരുന്നത്‌ കുട്ടിയുടെ വല്യവായിലെ നിലവിളീം കരച്ചിലും കേട്ടാണ്‌.

പരിസരബോധം തിരിച്ചുകിട്ടാന്‍ എനിക്കൊരു നിമിഷം വേണ്ടിവന്നു.

എനിക്ക്‌ സ്വബോധം തിരിച്ചു കിട്ടുമ്പോഴേക്കും കരച്ചില്‌ കേട്ട്‌ വീട്ടുടമസ്ഥന്‍ ഗുപ്‌താജി ഓടിവന്നു. കൊച്ചപ്പഴും കിടന്ന്‌ കീറുകയാണ്‌.

ഗുപ്‌താജി ചോദിച്ചു 'ക്യാ ചീസ്‌?` 

(എന്താ പറ്റിയത്‌ എന്നാവാം അതിന്‍റെ മലയാള പരിഭാഷ )

ഒരു വളിച്ച ചിരിയോടെ ഞാന്‍ മലയാളത്തില്‍ പറഞ്ഞു...

`കൊച്ച്‌ ഉറക്കത്തില്‍ നിന്ന്‌ താഴെ വീണതാ`.

അയാള്‍ക്കത്‌ ഒരുതരി മനസ്സിലായില്ല എന്നയാളുടെ മുഖഭാവത്തില്‍ നിന്നും എനിക്ക്‌ മനസ്സിലായി.

'ക്യാ ചീസ്‌?`

ഒട്ടും മടിക്കാത്‌ ഞാന്‍ എന്‍റെ ഇംഗ്ലീഷ്‌ ഭാഷാ  പാടവം പുറത്തെടുത്തു......

'കിഡ്‌ ഡൌണ്‍ ബെഡ്‌`..

ആഹാ.ഹാ....എന്തൊരു ഭാഷാ നൈപുണ്യം!

പക്ഷെ അതും അയാള്‍ക്ക്‌ മനസ്സിലായ ലക്ഷണമില്ല

'ക്യാ ചീസ്‌?`അയാള്‍ക്ക്‌ അപ്പഴും ചീസിന്‍റെ കാര്യത്തിലാണ്‌ ശ്രദ്ധ എന്ന്‌ തോന്നുന്നു.

ഹിന്ദിയില്‍ പറഞ്ഞാലേ മനസ്സിലാവൂ എന്നൊരു ഒറ്റ വാശിയിലാണ്‌ അയാള്‍.

ഒടുവില്‍ ഞാന്‍ എന്‍റെ കൈവശമുള്ള ഹിന്ദി പുറത്തെടുത്തു...

`ബച്ചാ....ബച്ചാ ബെഡ്‌ നീച്ചേ ഗയാ....ഗയി`

കുട്ടി കട്ടിലില്‍നിന്നും താഴെ വീണു എന്നാണ്‌ മലയാള പരിഭാഷ. ഹിന്ദിഅറിയാവുന്നവര്‍ക്ക്‌ മനസ്സിലായിക്കാണും പക്ഷെ ഗുപ്‌താജിക്ക്‌ മാത്രം സംഭവം ഇപ്പഴും മനസ്സിലായിട്ടില്ല.

`ക്യാ ചീസ്‌?` എന്നും ചോദിച്ചോണ്ട്‌ അയാൾ ഒരേ നില്‍പ്പാണ്‌.

മൂത്തവരെ മര്‍ദിക്കുന്നത്‌ തെറ്റാണ്‌ എങ്കിലും അയാളുടെ  തലമണ്ട നോക്കി ഒന്ന്‌കൊടുക്കാന്‍ തോന്നി എനിക്ക്‌. മലയാളം മനസ്സിലാവില്ല, ഇംഗ്ലീഷ്‌ മനസ്സിലാവില്ല...ദാ ഇപ്പൊ എന്‍റെ ഹിന്ദിയും മനസ്സിലാവില്ല.

അയാള്‌ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുകയാണ്‌...ഒരു വിശദീകരണവും പ്രതീക്ഷിച്ച്‌. കൊച്ച്‌ പൂര്‍വ്വാധികം ശക്തിയായി കരയുന്നു.

ഇത്‌ എന്നെ മുട്ടുകുത്തിക്കാന്‍ വേണ്ടി അപ്പനും മകനും തമ്മിലുള്ള ഒരു ഒത്തുകളി ആണോ എന്നുവരെ എനിക്ക്‌ സംശയം തോന്നി തുടങ്ങി.

ഭാഗ്യത്തിനാണ്‌ ആ സമയം വാടകക്കാരന്‍ ചേട്ടന്‍ വീട്ടില്‍ എത്തുന്നത്‌.

എല്ലാവരെയും മാറി മാറി നോക്കിയിട്ട്‌ അദ്ദേഹം കൊച്ചിന്‍റെ തന്തയോട്‌ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.

എന്നിട്ട്‌ എന്നോട്‌ കാര്യങ്ങളുടെ നിജസ്ഥിതി ആരാഞ്ഞു.

കട്ടിലില്‍ നിന്നും താഴെ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൊച്ച്‌ താഴെവീണു, അതാണ്‌ സംഭവിച്ചതെന്ന്‌ ഞാന്‍ ചേട്ടനോട്‌ പറഞ്ഞു. അദ്ദേഹം അത്‌ അതേപടി തന്തയെ പറഞ്ഞു മനസ്സിലാക്കി

'ബേട്ടാ ചാര്‍പ്പായീ സേ ഗീര്‍ ഗയ`

'ഓ...അത്രേ ഉള്ളോ` എന്ന മട്ടില്‍ കരയുന്ന കൊച്ചിനേം ഒക്കത്ത്‌ വച്ച്‌ തന്ത യാത്രയായി..

ഞാനപ്പോള്‍ മനസ്സില്‍ പറഞ്ഞു...`അതുതന്നെ അല്ലെ തന്നോട്‌ ഇത്രേം നേരോം ഞാന്‍ മൂന്ന്‌ ഭാഷയില്‍ പറഞ്ഞത്‌`.

'ഇപ്പൊ ഞാന്‍ വന്നില്ലാരുന്നെങ്കില്‍ കാണാരുന്നു` എന്ന ഭാവത്തില്‍ തിരിഞ്ഞു നിന്ന ചേട്ടനെ ഞാന്‍ പൂര്‍ണ്ണമായി അവഗണിച്ചു എന്ന്‌ തന്നെ പറയാം

അന്നെനിക്ക്‌ ഒരു കാര്യം മനസ്സിലായി...നമ്മളൊക്കെ എത്ര ഭാഷ പഠിച്ചാലും നമ്മള്‍ പറയുന്ന ഭാഷ മറ്റുള്ളവര്‍ക്ക്‌ മനസ്സിലായില്ലാ എങ്കില്‍ എന്ത്‌ പ്രയോജനം!