ബെംഗളൂരു റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ അപകടം; വിദ്യാർഥികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഹോസ്‌കോട്ട് താലൂക്കിലെ എം സത്യവാര ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കുറഞ്ഞത് ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. എം സത്യവാരയ്ക്കും കമ്പാലിപുര ഗേറ്റിനും ഇടയിലുള്ള ദൊബ്ബാസ്‌പേട്ട് - ഹോസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് (എസ്‌ടിആർആർ) സ്ട്രെച്ചിൽ പുലർച്ചെ 5.15 നും 5.30 നും ഇടയിലാണ് അപകടമുണ്ടായത്.

Feb 13, 2026 - 07:39
Feb 13, 2026 - 07:41
 0  12
ബെംഗളൂരു റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച്‌ അപകടം; വിദ്യാർഥികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഏറെ തിരക്കുള്ള ബെംഗളൂരു റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം.
കർണാടകയിലെ ഹോസ്‌കോട്ട് താലൂക്കിലെ എം സത്യവാര ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഏഴ് പേർ മരിച്ചതായി പോലീസ് അറിയിച്ചു. എം സത്യവാരയ്ക്കും കമ്പാലിപുര ഗേറ്റിനും ഇടയിലുള്ള ദൊബ്ബാസ്‌പേട്ട് - ഹോസ്‌കോട്ട് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ( എസ്‌ടിആർആർ ) സ്ട്രെച്ചിൽ ഇന്ന് പുലർച്ചെ 5.15നും 5.30നും ഇടയിലാണ് അപകടമുണ്ടായത്. 
രണ്ട് എസ്‌യുവികൾ, ഒരു ട്രക്ക്, ഒരു മോട്ടോർ സൈക്കിൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഹോസ്‌കോട്ടിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ മഹീന്ദ്ര എക്‌സ്‌യുവി 700 ആദ്യം മോട്ടോർ സൈക്കിളിൽ ഇടിച്ചശേഷം ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ മരിച്ച ബൈക്ക് യാത്രികൻ 26 വയസ്സുള്ള ഗഗൻ ആണെന്ന് തിരിച്ചറിഞ്ഞു. ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
മരിച്ച മറ്റൊരാൾ സത്താനൂരിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ 17 വയസ്സുള്ള അശ്വിൻ നായർ ആണ്. മഹീന്ദ്ര എക്‌സ്‌യുവിലായിരുന്നു അശ്വിൻ ഉണ്ടായിരുന്നത്.
വിദ്യാർഥികൾ ഉൾപ്പെടെ എക്‌സ്‌യുവിൽ സഞ്ചരിച്ചിരുന്ന ആറ് പേരും തൽക്ഷണം മരിച്ചു. മഹീന്ദ്ര എസ്‌യുവി തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നു.
പിന്നിൽ സഞ്ചരിച്ചിരുന്ന മാരുതി ബ്രെസയാണ് അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം. ഈ വാഹനത്തിലുണ്ടായിരുന്നവർക്കും ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ പിൻഭാഗത്തെ ആക്‌സിൽ തകർന്നു.
മഹീന്ദ്ര എസ്‌യുവിയിൽ സഞ്ചരിച്ചിരുന്നവരുടെ മൃതദേഹങ്ങൾ സമീപത്തെ എംവിജെ ആശുപത്രിയിലേക്ക് മാറ്റി. സുലിബെലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
മരിച്ചവരുടെ തിരിച്ചറിയൽ രേഖകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യാൻ സമയമെടുത്തതിനാൽ ഒരു മണിക്കൂറിലധികം നേരം ഈ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ക്രയിൻ ഉൾപ്പെട്ട സംവിധാനങ്ങൾ എത്തിച്ചാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നിരത്തിൽ നിന്ന് നീക്കിയത്. സുലിബെലെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
മരിച്ചവരുടെ പേരുവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.