കോഴിക്കോട്: നടൻ ജോയ് മാത്യൂ യുഡിഎഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോഴിക്കോട് വെച്ച് സതീശൻ ജോയ് മാത്യൂവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് വിഡി സതീശൻ ഇക്കാര്യം പ്രഖ്യാപിച്ചത്.
തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് ജോയ് മാത്യൂ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ പ്രചാരണത്തിനിറങ്ങാൻ സമ്മതിച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത മണ്ഡലങ്ങളിൽ ഇറങ്ങും.
നേരത്തെ മാവോവാദ സഹയാത്രികനായിരുന്ന ജോയ് മാത്യൂ പിൽക്കാലത്ത് യുഡിഎഫിന് അനുകൂലമായ നിലപാടുകളെടുത്ത് സോഷ്യൽ മീഡിയയിൽ നിറയുകയായിരുന്നു. യുഡിഎഫ് അനുകൂലമായ നിലപാട് ജോയ് മാത്യൂ സോഷ്യൽ മീഡിയയിൽ എടുത്തു തുടങ്ങിയതോടെ ഇടത് കടന്നലുകളുടെ സാന്നിധ്യം അദ്ദേഹത്തിന്റെ പ്രൊഫൈലുകളിൽ സജീവമായി.
നിലവിൽ കടുത്ത ഇടതുവിരോധിയായാണ് ജോയ് മാത്യൂ അറിയപ്പെടുന്നത്. ഇക്കാരണത്താൽ തന്നെ ഇടത് സൈബർ വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ നിരന്തരമായി ഉണ്ടാകാറുമുണ്ട്. തിരിച്ച് അതേഭാഷയിൽ പ്രതികരിക്കാൻ ജോയ് മാത്യു ഉത്സാഹം കാണിക്കാറുമുണ്ട്.
നേരത്തെ കവി കൽപറ്റ നാരായണനും യുഡിഎഫിന് അനുകൂലമായ സമീപനങ്ങളുമായി വാർത്തകളിൽ നിറഞ്ഞിരുന്നു.