കല്യാണമായി! സന്തോഷവാർത്ത പങ്കുവെച്ച് വേടൻ
കല്യാണമായി എന്ന സന്തോഷ വാർത്ത ഹാപ്പിനസ് ഫെസ്റ്റിവലിൽ പങ്കുവച്ച് റാപ്പർ വേടൻ. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിലാണ് വിവാഹം.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്. പിന്നീട് വേടനും ഇത് സ്ഥിരീകരിച്ചു.
ലളിതമായ ചടങ്ങുകളോടെ റജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ റജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’ വേടന്റെ വാക്കുകൾ.
ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. എം.വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് വിവാഹക്കാര്യം പറഞ്ഞത്.
പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ നവമി ലതയും കൂടെയുണ്ടായിരുന്നു. 2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്കുള്ള സമ്മാനമാണ് എന്ന് വേടൻ പറഞ്ഞിരുന്നു . കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്.