സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; തൃശൂരില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു, കോഴിക്കോട് കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; തൃശൂരില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു, കോഴിക്കോട് കര്‍ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ട് മരണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ടില്‍ അബ്രഹാമും (62) തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അതിരപ്പിള്ളി വനമരം ആദിവാസി കോളനിയിലെ വത്സയുമാണ് കൊല്ലപ്പെട്ടത്.

ഉച്ചയ്ക്ക് പറമ്ബില്‍ ജോലി ചെയ്യവേയാണ് കര്‍ഷകനായ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിയത്. ബാലുശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കും.

അതിരപ്പിള്ളി വനമരം ഊരു മൂപ്പന്‍ രാജന്റെ ഭാര്യയാണ് കൊല്ലപ്പെട്ട വത്സ. കാട്ടിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിനുള്ളില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുകയാണ്. ഊരുമൂപ്പനും വത്സയും ചേര്‍ന്ന് കാട്ടിലേക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സമയത്താണ് ആക്രമണം നടക്കുന്നത്. ആനയെ കണ്ട് പേടിച്ചോടുന്നതിനിടയില്‍ ആന തുമ്ബിക്കൈ ഉപയോഗിച്ച്‌ അടിച്ച്‌ വീഴ്ത്തുകയും ചവിട്ട് കൊലപ്പെടുത്തുകയുമായിരുന്നു.