സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ടി. വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
ജൂൺ 17-ന് കൊച്ചിയിലെ ഓഫീസിൽ വെച്ച് വീണയെ എട്ട് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്ന് സമയപരിമിതി മൂലം ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതിന്റെ തുടർച്ചയായാണ് ഈ മാസം 29-ന് വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തവണ ഹാജരായപ്പോൾ വീണ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഇഡി വ്യക്തമാക്കി. അന്വേഷണസംഘം ശേഖരിച്ച രേഖകളും വീണ നൽകിയ മൊഴികളും തമ്മിൽ അന്തരമുണ്ടെന്നാണ് സൂചനകൾ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്കിലുള്ള വീണയുടെ അക്കൗണ്ടുകളിലും ബാങ്ക് ലോക്കറിലും ഇഡി വിശദമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.