വംശ വൃക്ഷം: കവിത , യമുന നായർ
ഓർക്കുന്നു ഞാനിന്നുമെന്നും..
ഓർമകുറിപ്പുകളിലെങ്ങുമേ കണ്ടീലാ .
നിരത്തെറ്റിച്ചിരിച്ചൊരൂബാല്യകാലം .
പിന്നെ കേട്ടറിഞ്ഞ അവൾതൻ സുന്ദര
മുഖചിത്രമൊന്നുപോലുമേ കണ്ടതില്ല .
ഇപ്പൊൾ ഞാൻ ഇമ്മിണി വല്യ പെണ്ണായി
എന്നിട്ടും ഇവിടൊന്നിലുമില്ല .
എന്നെ എനിക്കൊന്നു കാണാൻ
ഇല്ല. ..ഇവിടൊന്നുമേ ഇല്ല .
പൊട്ടി വീണോരശരീരി പോലെൻ കാതിൽ .
ഏട്ടനെന്നോടു ചൊല്ലി .
പെണ്ണു നീയില്ലെങ്ങും!
എന്നച്ചൻ ഒരുക്കിയ ഈ വംശ വൃക്ഷത്തിൻ
കൊച്ചു ശിഖരത്തിൽ ഒന്നില്പോലും .
കൂടുകൂട്ടാമൊരിക്കൽ
നിൻ്റെ കൈപിടിക്കുന്നോരൊരുത്തൻ്റെ
വംശപരമ്പരയിലെ അവസാന പിൻകുറിപ്പിൽ
കൊണ്ടൊരാ അപമാന വിഷമുള്ളെങ്കിലും .
നൊന്തുധരിച്ചുറച്ചു ചിലത്
അവളുടെ അന്തരംഗത്തിൽ .
എങ്കിലും കണ്ടൂ ആ സ്വപ്ന തേരിൽ
പുതിയ ചിറകിൻ്റെ വർണ മഴ .
വർഷങ്ങൾ ഒഴുകി അവൾ പോലുമറിയാതെ .
പിന്നെയവളൊരു വധുവായി അമ്മയായി.
അതിജീവനത്തിൻ നാൾവഴിയിൽ
അറിഞ്ഞു പുതു നിർവചനങ്ങൾ .
പുരുഷനക്ഷത്രം ഭരിക്കുന്ന മണ്ണിൽ .
മണ്ണും പെണ്ണും പൊരുതി മരിക്കുമെന്ന് .
പിന്നെ കണ്ണുനീരിൻ്റെ നനവ് വറ്റാത്ത ജീവിത മരുഭൂവിൽ
തിരഞ്ഞതില്ല ഒരു മുഖച്ചിതംപോലും.
എങ്കിലും
കേൾക്കാൻ കൊതിച്ചതും
പറയാൻകൊതിച്ചതും ഒന്നുമാത്രം .
പെണ്ണിൻനിശബ്ദത സംസ്കാരമാക്കിയവർ
കാത്തിരുന്നോളു. നാണംകെട്ട ഈ
കലികാലത്തിൻ വിഴുപ്പ് ചുമക്കാൻ.
കാലമത് പെണ്ണുടൽ കോൾമയിർ കൊള്ളുന്ന കാലം .
യമുന നായർ...(ലക്‌ചറർ, ഏറ്റുമാനൂരപ്പൻ കോളജ്)