വളരുന്ന അക്ഷരം: കവിത, ഷീല ജഗധരൻ
നിന്റെ നാവിലൂടെ
എന്റെ അക്ഷരം വളർന്നപ്പോൾ
തളിർത്തൂ , ഹൃദയം,
പൂക്കളായി വാക്കുകൾ,
പൂവു നിറയെ മധുവും
മധുവുണ്ടു നിറയുവാൻ
കരിവണ്ടുകളും.
മലരിതൾ ചിക്കിയെടുത്ത
വാക്കിലെ പരാഗം
നാളെയുടെ ഫലങ്ങളായി.
വാക്കുകൾ കൊരുത്ത്
ഏദൻ തീർത്തപ്പോൾ
ആദവും ഹവ്വയുമായി ;
നീയും ഞാനും .
നമ്മുടെ സമാഗമത്തിൽ
ജീവൻ തുടിപ്പത്
ദൈവമറിഞ്ഞു.
സ്വർഗ നിരാസത്തിനതു
പാതയൊരുക്കി.
ഇന്ദ്ര ലോകം നഷ്ടമായ പ്പൊഴും
നീയാം കനിയെ
ചേർത്തുപിടിച്ചു; അന്നു മിന്നും .
എങ്കിലും, സ്നേഹ ശൂന്യൻ !
പഴിയെനിക്കു ബാക്കിയായി..
മറ്റാരുണ്ടു നിന്നെ സ്നേഹിച്ചു
വാനോളമുയർത്തുവാൻ ?
ആണും പെണ്ണും
ഒന്നാകുമ്പോഴല്ലയൊ
പുഷ്പിണിയാകുന്നു
ധരാതലമാകെയും. ?
ഷീല ജഗധരൻ