സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; മാധ‍്യമപ്രവർത്തകൻ തരുൺ തേജ്‌പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Aug 25, 2026 - 14:07
 0  2
സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; മാധ‍്യമപ്രവർത്തകൻ തരുൺ തേജ്‌പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ന‍്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസിൽ മാധ‍്യമപ്രവർത്തകൻ തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങിയ ശേഷം മാത്രമെ തരുൺ തേജ്പാലിന്‍റെ ഹർജി പരിഗണിക്കൂവെന്ന് കോടതി വ‍്യക്തമാക്കി. സെപ്റ്റംബർ 22ന് തരുൺ‌ തേജ്പാൽ കീഴടങ്ങൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2013ൽ ഗോവയിൽ തെഹൽക്ക മാസിക സംഘടിപ്പിച്ച പരിപാടിക്കിടെ ഒരു ഹോട്ടൽ ലിഫ്റ്റിനുള്ളിൽ ജൂനിയർ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്നാണ് തേജ്പാലിനെതിരായ കേസ്.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു 62കാരനായ തേജ്പാലിന്‍റെ വാദം. ബലാത്സംഗക്കേസിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി 10 വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു.

അഞ്ച് വർഷം മുൻപ് വിചാരണക്കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി വിധിച്ച ശിക്ഷ കുറ്റത്തിന്‍റെ സ്വഭാവത്തിനും ഗൗരവത്തിനും ആനുപാതികമല്ലെന്നും വളരെ കുറഞ്ഞതാണെന്നും ഗോവ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.