ഇന്നസെന്റിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രമുള്ള പ്രചാരണ ബോര്‍ഡ് നീക്കി

ഇന്നസെന്റിനൊപ്പം  സുരേഷ് ഗോപിയുടെ ചിത്രമുള്ള പ്രചാരണ ബോര്‍ഡ് നീക്കി

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ചിത്രമുള്ള പ്രചാരണ ബോര്‍ഡ് നീക്കി.

ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച്‌ എല്‍ഡിഎഫ്, ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല സുരേഷ് ഗോപിയുടെ ബോര്‍ഡില്‍ ഇന്നസെന്റിന്റെ ഫോട്ടോ വന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിനൊപ്പവും എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കൊപ്പവും മുന്‍ എംപിയും സിനിമ താരവുമായ ഇന്നസെന്റ് നില്‍ക്കുന്ന ചിത്രങ്ങളാണ് ബോര്‍ഡുകളിലുണ്ടായിരുന്നത്. എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി മണി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ബോര്‍ഡില്‍ ചേര്‍ത്തതെന്നാരോപിച്ച്‌ ഇന്നസെന്റിന്റെ കുടുംബം പരസ്യമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ബോര്‍ഡുകള്‍ മാറ്റണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

കഴിഞ്ഞ ദിവസം രാത്രിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം ഇവിടെ ബോര്‍ഡ് ഉയര്‍ന്നത്.