കണ്ണാടിയും സ്കാർഫും –സ്വഭാവ സർട്ടിഫിക്കെറ്റ് ആയ കഥ

 കണ്ണാടിയും സ്കാർഫും –സ്വഭാവ സർട്ടിഫിക്കെറ്റ് ആയ കഥ
 
സപ്ന അനു ബി ജോർജ് 
 
സ്ത്രീകളുടെ മിക്ക സ്വഭാവസർട്ടിഫിക്കറ്റ് കാര്യങ്ങൾ എന്നും അവരുടെ ഫാഷൻ ട്രെൻഡുകളെ ആശ്രയിച്ചാണ് സമൂഹം നൽകിയിരുന്നത്! അല്ലെ? അതെ അങ്ങനെതന്നെയായിരുന്നു,അന്നും ഇന്നും എന്നും. അതിന്റെ മൂല്യം പ്രസക്തിയും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ആരുപറയുന്നു, ആരെ ഉദാഹരണമാക്കുന്നു, അല്ലെങ്കിൽ അഭിപ്രായം ഏറ്റു പറയുന്നു എന്നതൊന്നും ബാധകമല്ല. സമൂഹം അതേറ്റെടുക്കുന്നു. അത് ആവശ്യമുള്ളടത്തും അല്ലാതെയും ഉപയോഗിച്ചു തുടങ്ങുന്നു.
 
ഈ 2022 ആം വർഷത്തിൽ അത്  സ്കാർഫിലും കണ്ണാടിയിലും എത്തിനിൽക്കുന്നു. സ്ത്രീകൾക്ക് പണ്ടുകാലമുതൽക്കേ സ്കാർഫ് ഒരു സുരക്ഷാകവചം അല്ലെങ്കിൽ ഒരു ചട്ടം പോലെ എന്നും സംരക്ഷണം അയിരുന്നു. കണ്ണാടി അത് വായനക്കും,സൌന്ദര്യത്തിനും,ആത്മവിശ്വാസത്തിനും ഒരു ഊന്നുവടിയും ആയിരുന്നു എന്ന് പറയാം. ഈ രണ്ടു സാധനങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാ സത്രീകൾക്കും ബാധകമായിത്തീർന്നു. അവ സ്ത്രീകൾക്ക് ഒരു പ്രത്യേക ‘ചാം’ തരും എന്നൊരു ഹൈലൈറ്റും കൂടിയുണ്ട്. വിചിത്രമായ അതിന്റെ നിർവ്വചനമോ,’തുണികൊണ്ടുള്ള ഒരു ലളിതമായ കഷണം’ എന്നു മാത്രം. ലോകമെമ്പാടുമുള്ള ഡിസൈനർമാർ അത്യാവശ്യമായി,ഏറ്റവും ആകർഷക മായി ഉപയോഗിച്ച ഒരു ആവരണം ആണ് സ്കാർഫ്. അവരുടെ ശേഖരങ്ങളിലെ സ്വകാര്യ അഹങ്കാരമായിത്തീർന്നിരുന്നു സ്കാർഫ്!
 
ഒരു സ്ത്രീ സ്കാർഫ് ധരിക്കാൻ നിർദ്ദേശിക്കപ്പെട്ട രീതിയുമായി മാത്രം മുന്നോട്ട് പോകുന്നില്ലെങ്കിൽപോലും,  സ്വന്തം ഭാവനയിലൂടെ അതിനു പലതരം വിധത്തിൽ ഉപയോഗിക്കുന്നവർ ധാരാളം.സ്കാർഫിന്റെ ഉപയോഗത്തെ വളരെ സൗന്ദര്യദായകമായി രീതിയിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും പലരും ഫാഷൻ ലോകത്ത് എഴുതിയും,പറഞ്ഞും കാണാം. സ്ത്രീകൾക്കു മാത്രമേ സ്കാർഫ് ധരിക്കുന്നതിനെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയൂ എന്നില്ല. ഏതൊരു സ്റ്റൈലിസ്റ്റ്, ഫാഷൻ ഡിസൈനർ എന്നിവരും എങ്ങനെയൊക്കെ സ്കാർഫ് ധരിക്കാം എന്നതിനെക്കുറിച്ചുള്ള ചില വീഡിയോകൾ ലേഖനങ്ങൾ പോലും പങ്കുവച്ചെതായും നമുക്ക് കാണാം. സ്കാർഫ് എന്നത്  പുരുഷന്മാരുടെയും വേഷവിധാനങ്ങളിൽ കോളർ സ്കാർഫ്,റിസ്റ്റ് സ്കാർഫ്,ബെൽറ്റ് സ്കാർഫ് എന്നിങ്ങനെ സ്റ്റൈലിസ്റ്റുകൾ ഉപയോഗിച്ച്  കാണാറുണ്ട്.
 
അതുകൊണ്ട് സ്ത്രീകൾ സ്കാർഫ് ധരിക്കുന്നതിന്റെ യാഥാർഥ്യങ്ങൾ ഇവയൊക്കെയാണെന്ന് എല്ലാവരും ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു. ലാളിത്യത്തിന്‍റെ പ്രതീകമാണ് സ്കാർഫ്. വൈവിധ്യമാർന്ന ഡിസൈനുകളിൽ ലഭ്യമാണ്. കുർത്തി- ജീൻസ് കൊമ്പിനേഷനുകളിൽ  കൗമാരക്കാരക്കാരുടെ ഇഷ്ടവേഷത്തിനൊപ്പം ഒഴിച്ചു കൂടാനാകാത്ത ഒരു  ഭാഗം ആയിത്തിർന്നിരിക്കുകയാണ്. ആപ്പിൾ കട്ട്, സ്റ്റ്രെയിട്ട് കട്ട്, ഷോർട്ട് കുർത്തി എന്നിവക്കൊപ്പം നീളമുള്ള  ദുപ്പട്ടയേക്കാൾ  സ്കാർഫ് ഇടാനാണ് എല്ലാവർക്കും താല്പര്യവും ഇഷ്ടവും.
 
വേഷങ്ങൾ ഭാവത്തിലും ആത്മവിശ്വാസത്തിലും ധാരാളം സ്വാധീനം ചെലുത്താൻ സാധിക്കുന്ന ഒന്നാണെന്ന്  കാലാകാലങ്ങളായി തെളിഞ്ഞുകഴിഞ്ഞു.എന്നാൽ അതിനെല്ലാം ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്നാണ് പരിഹാസം എന്നത്!അത്  വസ്ത്രത്തെക്കുറിച്ചും,ധരിക്കുന്നവിധത്തെക്കുറിച്ചും,ധരിക്കുന്ന ആളിനെക്കുറിച്ചും ഉള്ള പ്രതികരണങ്ങൾ കേൾക്കുന്നവരുടെ മനസ്സിനെ മാത്രമല്ല ആ കാലഘട്ടത്തെയും മൊത്തം ജനങ്ങളെയും വേദനിപ്പിക്കാം!പിന്നെ അത് മറ്റുള്ളവരുടെ മനസ്സിൽ അന്നയാൾ ഇതിനെക്കുറിച്ചാണ് പറഞ്ഞത്, ദേ അന്നത്ത ആ ഉദാഹരണം ഇതായിരുന്നില്ലെ എന്നൊക്കെ വീണ്ടും വീണ്ടും പ്രതിപാദിക്കപ്പെടാം.ഒരോ തലമുറകൾ മാറി മാറി വരുംബോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്.ബെൽബോട്ടം  ജെനറേഷൻ,കൂളിംഗ് ഗ്ലാസ്സ്  ജെനറേഷൻ,ഹാഫ്സാരിക്കാരികൾ എന്നുവേണ്ട  ചരിത്രവും കാലവും ഇതിനെല്ലാം സാക്ഷികളാണ്.
പരിഹാസത്തിലൂടെ ചരിത്രത്തിൽ ഇടംപിടിക്കുന്ന പേരുകൾക്കും ശീലങ്ങൾക്കും വേഷവിധാനങ്ങളും ആണ് മനുഷ്യമനസ്സുകളിൽ  നിന്ന് മായാതെ മങ്ങാതെ കിടക്കുന്നത്.എന്നാൽ അതിൻ നിന്നൊക്കെ വ്യത്യസ്ഥമായ സത്യസന്ധമായ ചില സ്വഭാവരീതികളുടെ ഭാഗവും ആവാം ഈ  രീതികൾ.
ഉദാഹരണത്തിന് കാറോടിക്കുംബോൾ കണ്ണാടി ആവശ്യമില്ലാത്തവർ,അത് മടക്കി ചെയിനുള്ളവർ കഴുത്തിലും, കോളറിലും, മറ്റുചിലർ  താലിയിലേക്കും മാറ്റിവെക്കാം. മൊബൈൽ ഫോൺ വായിക്കാനും കണ്ണാടി ആവശ്യമില്ലാത്തവർ  ഉണ്ട്, അവരും ഇതേശിലം തന്നെയായിരിക്കാം.പെട്ടെന്നെടുത്ത്  തലയിലേക്ക് വക്കും. അതിന്റെ തന്നെ ഒരു ഭാഗമാണ് പെട്ടെന്ന് പുറത്തേക്ക്  പോകേണ്ടവർ ഒരു സ്കാർഫ് എന്നും ഹാൻഡ്ബാഗിൽ  കെട്ടിയിട്ടേക്കും, ദുപ്പട്ട എടുക്കാൻ മറന്നാൽ,കുടയെടുക്കാൻ  മറന്നാൽ ഒരു  മറക്കായി,വെയിലുകൊള്ളാതിരിക്കാനായും ഉപയോഗിക്കാം. എന്നാൽ അതിനപ്പുറത്തായി ഇന്നത്  വെറും ജാട,സ്റ്റൈൽ സൈൻ,ജെനറേഷൻ ഗ്യാപ് എന്നുവേണ്ട,കേൾക്കാത്തത് ഒന്നും തന്നെയില്ല!പറയുന്ന മനുഷ്യരുടെ ഭാഷയും സ്വഭാവും കാലവും അനുസരിച്ച്  അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വ്യത്യസ്ഥമായിരിക്കും,വേദനിപ്പിക്കുന്നവയായിരിക്കാം.
 
ഒരടിക്കുറിപ്പ്‌ - വായിക്കാനും കാണാനും,മാത്രമല്ല  കണ്ണാടി ,ഒരു സ്റ്റൈൽ ലേബൽ കൂടിയാണ്. ഇക്കാലത്ത് കണ്ണാടി വെക്കാൻ ആവശ്യമില്ല,’കോൺടാക്ട് ലെൻസ്’ കാലഘട്ടം ആണിത്. പിന്നെ കണ്ണാടികളാണെങ്കിൽ പോലും ലെൻസ് ഒഴിച്ച് ബാക്കിയെല്ലാം നമ്മുടെ ഇഷ്ടത്തിനു മാറ്റുകയും മറിക്കുകയും ചെയ്യാം. സ്കാർഫാണെങ്കിൽ പൊലും ഒരു സുരക്ഷിതത്വം എന്നതിലപ്പുറം,വെയിൽ കൊള്ളാതിരിക്കുക, പള്ളിവഴി വന്നാൽ ഒന്നു കയറി പ്രാർത്ഥി ക്കാൻ സാധിക്കുന്നു.പെട്ടെന്നൊന്ന് മുഖം തുടക്കാനും മറ്റും ഉപയോഗിക്കുകയും ചെയ്യാം എന്നുള്ള നല്ലവശങ്ങൾ ആലോചിച്ചാൽ  അവളുമാരുടെ കണ്ണാടിയും സ്കാർഫും കാലങ്ങൾ എന്നുള്ള ഒരു പുച്ഛരസച്ചുവയോടുകൂടിയുള്ള അഭിപ്രായങ്ങൾ ചിലരെങ്കിലും  വേണ്ട എന്നു വെക്കുകയായിരിക്കും!