ബ്രിജ് ഭൂഷന്റെ അനുയായി ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത്; പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി കരിയര്‍ അവസാനിപ്പിച്ച് സാക്ഷി മാലിക്
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പില്‍ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നാടകീയ സംഭവങ്ങള്‍. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ബി.ജെ.പി എം.പിയും മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷന് ശരണ്‍ സിങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ബ്രിജ് ഭൂഷന്റെ പാനലിനു തന്നെയാണ് തെരഞ്ഞെടുപ്പില്‍ ആധിപത്യം. ഇതിന് പിന്നാലെ കടുത്ത തീരുമാനവുമായി ഗുസ്തി താരം സാക്ഷി മാലിക് രംഗത്തെത്തി. വാര്‍ത്താ സമ്മേളനത്തില്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക് പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോയി.
സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെതിരായ പ്രതിഷേധ സൂചകമായിട്ടാണ് സാക്ഷി, കരിയര്‍ അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷനെതിരെ മുന്‍പന്തിയില്‍ നിന്നയാളാണ് സാക്ഷി മാലിക്. പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് അഴിച്ച് മേശപ്പുറത്ത് വച്ചുകൊണ്ടാണ് കരിയര്‍ അവസാനിപ്പിക്കുന്നതായി സാക്ഷി പ്രഖ്യാപിച്ചത്. ഗുസ്തി ഫെഡറേഷന് പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്റെങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടിവരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.
'ഗുസ്തി ഫെഡറേഷന് പ്രസിഡന്റിനെ മാറ്ററമെന്നാവശ്യപ്പെട്ട് ഞങ്ങള്‍ ഗുസ്തി താരങ്ങള്‍ 40 ദിവസത്തോളം തെരുവില്‍ കിടന്ന് സമരം ചെയ്തു. രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. പക്ഷെ ഗുസ്തി ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംഭവിച്ചത് പ്രസിഡന്റായത് ബ്രിജ്ഭൂഷണ് സിംഗിന്റെ അടുത്ത അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ് കുമാര്‍ സിംഗ് പ്രസിഡന്റാവുന്നതാണ്.ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും ഗുസ്തി ഫെഡറേഷനില്‍ പേരിനുപോലും സ്ത്രീ സാന്നിധ്യമില്ലെ'ന്നും സാക്ഷി മാലിക് പറഞ്ഞു.
രാജ്യത്തിനായി ഇനി ഗുസ്തിയില്‍ മത്സരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ച് മടങ്ങിയത്.ബ്രിജ്ഭൂഷന്റെ കുടുംബക്കാരെയോ വിശ്വസ്തരെയോ പ്രസിഡന്റ് പദത്തിലേക്ക് പരിഗണിക്കില്ലെന്ന് കായികമന്ത്രാലയം ഗുസ്തി താരങ്ങള്‍ക്ക് നല്കിയ ഉറപ്പ് നിറവേറ്റിയില്ല. സഞ്ജയ് സിങ് ബ്രിജ്ഭൂഷന്റെ വലംകൈയാണെന്നും സാക്ഷി മാലിക് പറഞ്ഞു