രത്തൻ ടാറ്റയ്ക്ക് ഭീഷണി സന്ദേശം; സുരക്ഷ വര്‍ധിപ്പിച്ചു
ബെംഗളൂരു : ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു പ്രമുഖ വ്യവസായി രത്തൻ ടാറ്റയ്ക്കു സുരക്ഷ വര്‍ധിപ്പിച്ചു. പുണെ സ്വദേശിയായ എംബിഎ ബിരുദധാരിയാണു രത്തൻ ടാറ്റയ്ക്ക് എതിരെ സുരക്ഷാ ഭീഷണി ഉയര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തി.
ടാറ്റാ സണ്‍സ് മുൻ ചെയര്‍മാൻ സൈറസ് മിസ്ത്രിയുടെ അതേ വിധി തന്നെയായിരിക്കും രത്തൻ ടാറ്റയ്‌ക്കുമെന്നും, സുരക്ഷ വര്‍ധിപ്പിക്കണമെന്നുമായിരുന്നു ഭീഷണി. 2022 സെപ്റ്റംബര്‍ നാലിനു കാറപകടത്തിലാണു സൈറസ് മിസ്ത്രി മരിച്ചത്. കര്‍ണാടകയില്‍ നിന്നായിരുന്നു ഫോണ്‍ സന്ദേശം എത്തിയത്. സ്കീസോഫ്രീനിയ രോഗാവസ്ഥയില്‍ കൂടെ കടന്നുപോകുന്ന വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
ഫോണ്‍ വിളിച്ചയാളെ കണ്ടെത്തിയതിനു പിന്നാലെ പൊലീസ് പുണെയിലെ ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അഞ്ചു ദിവസമായി യുവാവിനെ കാണാനില്ലെന്നും പൊലീസില്‍ ഇതു സംബന്ധിച്ചു പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഭാര്യയുടെ പ്രതികരണം.