നിപ: പുതിയ കേസുകളില്ല; മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍. എന്നാല്‍, ക്വാറൻ്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്‌തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിൻ്റെ തീരുമാന പ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോക്ളോണല്‍ ആൻ്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്‌റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില്‍ ഇന്നും ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെൻ്ററില്‍ (എന്‍.സി.ഡി.സി) നിന്നുള്ള വിദഗ്‌ധര്‍ നാളെ ജില്ലയില്‍ സന്ദര്‍ശനം നടത്തും.