പുല്‍പ്പള്ളിയില്‍ വൻ പ്രതിഷേധം ; വനംവകുപ്പിന്റെ വാഹനം തടഞ്ഞു,ടയറിന്റെ കാറ്റഴിച്ചുവിട്ടു
മാനന്തവാടി:വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമാകുന്നു.
പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേതാണ് ആക്രമിക്കപ്പെട്ട ജീപ്പ്. പോളിനെ ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ കൂടെ ഉണ്ടായിരുന്നത് ഇതേ വനപാലക സംഘമാണ്. മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് നിന്ന് ആംബുലൻസിനെ അനുഗമിച്ച് എത്തിയത് ആയിരുന്നു ഇവർ.
പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്‍റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്‍റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു. അതിവെെകാരിത പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് രാവിലെ വയനാട്ടില്‍ യോഗം ചേരും.