നിമിഷപ്രിയയുടെ മോചനം : പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തുനല്‍കി.
നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമമെന്ന നിലയിലാണ് സംസ്ഥാനം കേന്ദ്ര ഇടപെടല്‍ തേടുന്നത്. യെമന്‍ സുപ്രിംകോടതിയുടെ അന്തിമ ഉത്തരവ് കൂടി ഉണ്ടായ സാഹചര്യത്തില്‍ യെമന്‍ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണ് വധശിക്ഷ നടപ്പിലാക്കാന്‍ ഇനിയുള്ളത്.
ഈ ഘട്ടത്തിലാണ് വധശിക്ഷ തടയാന്‍ കേരളം പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടിയത്. വിഷയത്തില്‍ അനുഭാവപൂര്‍ണമായ ഇടപെടല്‍ നടത്തണമെന്നും യമെന് മേല്‍ നയതന്ത്ര തലത്തിലുള്ള സമ്മര്‍ദം ചെലുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീല്‍ യെമൻ സുപ്രിംകോടതിയാണ് തള്ളിയത്. ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. സനായിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ കഴിയുന്നത്.