പുതിയ അണക്കെട്ടിന്റെ നിർമാണച്ചെലവും വഹിക്കും; മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം, വഴങ്ങാതെ തമിഴ്നാട്
ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. പുതിയ അണക്കെട്ടിന്റെ മുഴുവൻ നിർമാണച്ചെലവും കേരളം വഹിക്കുമെന്നും അണക്കെട്ടിനുള്ള സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലവിലെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തിലാകണം തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി വിഷയത്തിൽ സുപ്രീംകോടതി വിധിയും ട്രൈബ്യൂണൽ തീരുമാനവും നടപ്പാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. നദീജലവുമായി ബന്ധപ്പെട്ട കരാറുകൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 543 ആയി തന്നെ നിലനിർത്തണമെന്നും നിലവിലെ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയരുതെന്ന നിലപാടും കേരളം യോഗത്തിൽ മുന്നോട്ടുവച്ചു.