ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'

Sep 9, 2026 - 14:24
Sep 9, 2026 - 14:58
 0  2
ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാകുകയും ഞാന്‍ ചെറുതാകുകയും ചെയ്തു, ചേന്തി അനിലിനോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു'

തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. ജയിലില്‍നിന്ന് ഇറങ്ങിശേഷം അനില്‍ ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാവുകയും താന്‍ ചെറുതാവുകയും ചെയ്തു. അതിനാല്‍ ക്ഷമിച്ചിരിക്കുന്നു. അദ്ദേഹത്തോട് വിരോധമില്ലെന്ന് സതീശന്‍ പറഞ്ഞു.

രമ്യഹരിദാസ് എംഎല്‍എയും നേതാക്കളും തമ്മില്‍ കയ്യാങ്കളി ഉണ്ടായ വിഷയം പാര്‍ട്ടി പരിശോധിക്കുകയാണ്. പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വീഴ്ച ഉണ്ടാകില്ല. കെപിസിസി പ്രസിഡന്റ് നടപടികള്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ കുറവ് കാരണം ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളതെന്നും ഇത് ആഭ്യന്തര വൈദ്യുത ഉത്പാദനം കുറയാന്‍ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കല്‍ക്കരി ക്ഷാമം കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതും പീക്ക് സമയങ്ങളില്‍ വലിയ തുക നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നതും സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. എങ്കിലും ജനങ്ങളുടെ മേല്‍ അമിത നിരക്ക് അടിച്ചേല്‍പ്പിക്കാതെ തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി കെഎസ്ഇബിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.