'തുറന്ന പുസ്തകമാണ് തന്റെ ജീവിതം; തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട'; പിണറായി വിജയന്‍

Sep 9, 2026 - 12:27
 0  2
'തുറന്ന പുസ്തകമാണ് തന്റെ ജീവിതം;  തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട'; പിണറായി വിജയന്‍

ആലപ്പുഴ: പരവതാനി വിരിച്ച് അതിലൂടെ വന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ല. ഇഡിക്ക് തന്നെ പഴിചാരണം. അതിന് പറ്റുന്ന ഒന്നും അവര്‍ക്ക് കിട്ടുന്നില്ല. അവരെ നിയന്ത്രിക്കുന്നവര്‍ പറയുന്നതാകാം അവര്‍ ചെയ്യുന്നത്. തനിക്കെതിരെ രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സിപിഎം മാന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പഠനശേഷം ഏറെക്കാലം വീണ ലോകപ്രശസ്തമായ ഒറാക്കിള്‍ കമ്പനിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് വിവാഹത്തോട് അനുബന്ധിച്ചാണ് ആ ജോലി വിട്ടത്. പിന്നീട് പല വിദേശ സ്ഥാപനങ്ങളിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. വീണയുടെ കമ്പനി നല്‍കിയത് സേവനമാണ്. വീണയുടെ കമ്പനിക്കെതിരെ മത തീവ്രവാദ ബന്ധം വരെ ആരോപിച്ചു.

വീണയുടെ കമ്പനി നല്‍കിയ സേവനത്തിന് സിഎംആര്‍എല്‍ കമ്പനി നല്‍കിയ പ്രതിഫലം രേഖപ്രകാരമുള്ളതാണ്. അതില്‍ രഹസ്യമൊന്നുമില്ല. നികുതി കൃത്യമായി അടച്ചിട്ടുള്ളതുമാണ്. രേഖപ്രകാരം ഒരു കമ്പനി നല്‍കിയ പ്രതിഫലമാണ് ഇപ്പോള്‍ ആരോപണമായി ഉന്നയിക്കുന്നത്. ആ ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവ് അല്ല. പിന്നീടാണ് റിയാസ് വീണയുടെ ഭര്‍ത്താവ് ആകുന്നത്. അന്ന് ലഭിച്ച പണം റിയാസ് എങ്ങനെ കടത്തുമെന്നും പിണറായി ചോദിച്ചു

എത്ര ലജ്ജാകരമായ കാര്യങ്ങളാണ് ഇഡിയെപ്പോലുള്ള ഏജന്‍സി പറയുന്നത്. പിണറായി വിജയന്‍ 3.08 കോടി കൈക്കൂലി വാങ്ങി എന്നാണ് വാര്‍ത്തകള്‍. മാധ്യമങ്ങള്‍ ഇത് അച്ചു നിരത്തിയതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ കൈക്കൂലിക്കാരനായി മാറുമോ?. താന്‍ ജീവിച്ച ജീവിതം എങ്ങനെയാണെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. തുറന്ന പുസ്തകമാണ് തന്റെ ജീവിതം. ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട. രാഷ്ട്രീയമായുള്ളതിനെ രാഷ്ട്രീയമായും, നിയമപരമായുള്ളതിനെ നിയമപരമായും നേരിടുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.