കേരളത്തില്‍ ഇത്തവണ താമരവിരിയും, ബിജെപി രണ്ടക്കം കടക്കും ; പ്രധാനമന്ത്രി പത്തനംതിട്ടയില്‍
പത്തനംതിട്ട: കേരളത്തില്‍ ഇത്തവണ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയില്‍ ബിജെപിയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് മോദി ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്.
കൂടാതെ പൂഞ്ഞാർ വിഷയം ഉള്‍പ്പെടെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉയർത്തിക്കാട്ടി. വൈദികൻ ആക്രമിക്കപ്പെട്ടവെന്നും, ഇവിടെ ജനങ്ങള്‍ക്ക് രക്ഷയില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നിയമ വ്യവസ്ഥ തകർന്നെന്നും മോദി പറഞ്ഞു. ശരണം വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം തുടങ്ങിയത്. ഇക്കുറി നാനൂറില്‍ അധികം സീറ്റുകള്‍ ബിജെപി നേടുമെന്നും മോദി പ്രഖ്യാപിച്ചു.
അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു കേരളത്തില്‍ മാറിമാറി വരുന്നത്. ഇത് കേരളത്തിന് എന്തുമാത്രം നഷ്‌ടമാണ് വരുത്തിവയ്ക്കുന്നതെന്ന് ജനങ്ങള്‍ക്ക് തന്നെയറിയാം എന്നും മോദി പറഞ്ഞു. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. പക്ഷേ കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണെന്നും മോദി ആരോപിച്ചു.