മാതൃത്വത്തിന് ഹൃദയത്തിന്റെ ഭാഷ മാത്രമേയുള്ളൂ, എന്റെ കുതിര ലാറയുടെ മുന്നിൽ ഞാനും ഒരു അമ്മയായി!
ലീലാമ്മ തോമസ്, ബോട്സ്വാന
ഒരു അമ്മയുടെ ഹൃദയത്തിൽ ജനിച്ച മറ്റൊരു പിറവി.
മനുഷ്യനും മൃഗവും പക്ഷികളും മരങ്ങളും ഒരേ ഭൂമിയുടെ മക്കളാണെന്ന് ഇവിടെ ആഫ്രിക്കൻ പ്രകൃതി ഓരോ ദിവസവും എന്നെ ഓർമ്മിപ്പിക്കുന്നു.
അമ്മയും അമ്മായിയമ്മയും ഒന്നാണെന്ന് ഞാൻ ജീവിതത്തിലുടനീളം പറഞ്ഞിട്ടുണ്ട്.
ചെറിയ പിണക്കങ്ങൾ ഉണ്ടായാലും, അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ച ഒരു മരുമകളാണ് ഞാൻ.
കാരണം, മാതൃത്വത്തിന് ബന്ധങ്ങളുടെ പേരുകളില്ല,ഹൃദയത്തിന്റെ ഭാഷ മാത്രമേയുള്ളൂ.
ആ വിശ്വാസമാണ് ഒരു ദിവസം എന്റെ കുതിരയായ ലാറയുടെ മുന്നിൽ എന്നെ ഒരു ഉടമയല്ല, മറ്റൊരു അമ്മയാക്കി മാറ്റിയത്.
സന്തോഷവാർത്ത അറിയിക്കട്ടെ.
കഴിഞ്ഞ ആഴ്ച ലാറ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
ആദ്യത്തെ കുഞ്ഞിന്റെ പ്രസവം അത്യന്തം ദുഷ്കരമായിരുന്നു. കുഞ്ഞിന്റെ തല പുറത്തുവന്നെങ്കിലും ശരീരം പ്രസവദ്വാരത്തിൽ കുടുങ്ങി.
ലാറയ്ക്ക് ശ്വാസം എടുക്കാൻ പോലും പ്രയാസമായി.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ചുറ്റും നോക്കി. അപ്പോഴാണ് ഒരു നേർത്ത കാട്ടുവള്ളി കണ്ണിൽപ്പെട്ടത്. അതീവ ശ്രദ്ധയോടെ കുഞ്ഞിന്റെ കഴുത്തിൽ വള്ളി ചുറ്റി, പതുക്കെ പതുക്കെ സഹായിച്ചപ്പോൾ, ഒരു നിമിഷംകൊണ്ട് കുഞ്ഞ് പുറത്തേക്ക് വഴുതിവന്നു.
ആദ്യ ശ്വാസം...
ആ ആദ്യ കരച്ചിൽ...
ആഫ്രിക്കൻ കാറ്റിൽ ലയിച്ച ആ ശബ്ദം ഇന്നും എന്റെ ഹൃദയത്തിൽ മുഴങ്ങുന്നു.
വേദനയിൽ ലാറ നിലത്ത് വീണും എഴുന്നേറ്റും വീണ്ടും വീണ്ടും പൊരുതി. ആ വെപ്രാളത്തിൽ ഫോൺ എടുക്കാൻ പോലും ഞാൻ മറന്നു. ചുറ്റും സഹായിക്കാൻ ആരുമില്ല. എന്റെ ലാറയുടെ വേദന കണ്ട് എന്റെ ഹൃദയം തകർന്നുപോയി.
പ്രസവസഹായത്തെക്കുറിച്ചുള്ള ചെറിയ അറിവും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവുമായിരുന്നു അന്നത്തെ എന്റെ കരുത്ത്.
എന്നാൽ യഥാർത്ഥ പരീക്ഷണം ഇനിയും ബാക്കിയായിരുന്നു.
രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ഞങ്ങൾ അവൾക്ക് ഡയാന എന്ന് പേരിട്ടു. പക്ഷേ അവൾ കണ്ണുതുറന്നില്ല. എഴുന്നേറ്റില്ല. അമ്മയെ തിരിച്ചറിഞ്ഞില്ല. മുലകുടിക്കാനും ശ്രമിച്ചില്ല.
ഉടൻതന്നെ വർഷങ്ങളായി ഞങ്ങളുടെ മൃഗങ്ങളെ ചികിത്സിക്കുന്ന വെറ്ററിനറി ഡോക്ടറെ വിളിച്ചു.
പരിശോധിച്ച ശേഷം അദ്ദേഹം പറഞ്ഞു:
"ഇത് Neonatal Maladjustment Syndrome ആണ്."
പ്രസവത്തിന്റെ അവസാന നിമിഷങ്ങളിൽ കുഞ്ഞിന് ലഭിക്കേണ്ട സ്വാഭാവിക ഉണർവ് പൂർണമായി ലഭിക്കാതെ വരുമ്പോൾ ചില കുഞ്ഞുങ്ങൾ ഇങ്ങനെ ലോകവുമായി ബന്ധപ്പെടാതെ കിടക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഉടൻതന്നെ അദ്ദേഹം Madigan Squeeze ചികിത്സ ആരംഭിച്ചു. മൃദുവായ കയറുപയോഗിച്ച് കുഞ്ഞിന്റെ നെഞ്ചിന് ചുറ്റും നിയന്ത്രിതമായ സമ്മർദം നൽകി, ഗർഭപാത്രത്തിലൂടെയും പ്രസവദ്വാരത്തിലൂടെയും കടന്നുപോകുമ്പോൾ അനുഭവിക്കുന്ന സ്വാഭാവിക സമ്മർദം വീണ്ടും സൃഷ്ടിക്കുകയായിരുന്നു.
ഡയാന നിശ്ശബ്ദമായി കിടന്നു.
പക്ഷേ ലാറ...
ഒരു നിമിഷം പോലും കുഞ്ഞിന്റെ അരികിൽ നിന്ന് മാറിയില്ല.
അപ്പോഴാണ് സമീപത്ത് താമസിക്കുന്ന ഒരു ആഫ്രിക്കൻ ആദിവാസി സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അവളുടെ കൈയിൽ കാട്ടിൽ നിന്ന് ശേഖരിച്ച ഔഷധസസ്യങ്ങളുണ്ടായിരുന്നു. അവ തീയിൽ ഇട്ട് സുഗന്ധമുള്ള പുക ഉയർത്തി, പ്രാർത്ഥനയോടെ കുഞ്ഞിന്റെ ചുറ്റും വീശി.
ഞാൻ വീട്ടുമുറ്റത്ത് നിന്ന് കുറച്ച് തുളസിയിലകൾ കൊണ്ടുവന്നു. അവൾ ആദരവോടെ അവയും പുകയിലേക്ക് ചേർത്തു.
അത് ഒരു ചികിത്സയാണെന്ന് അവൾ ഒരിക്കലും പറഞ്ഞില്ല.
"പ്രകൃതി ഈ ജീവനെ അനുഗ്രഹിക്കട്ടെ" എന്നൊരു നിശ്ശബ്ദ പ്രാർത്ഥന മാത്രമായിരുന്നു അത്.
ആ നിമിഷം എനിക്ക് മനസ്സിലായി,
ശാസ്ത്രം തന്റെ വഴിയിലൂടെ ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുമ്പോൾ, വിശ്വാസവും സംസ്കാരവും പ്രാർത്ഥനയും മറ്റൊരു വഴിയിലൂടെ പ്രത്യാശയെ കാത്തുസൂക്ഷിക്കുകയാണ്.
ഏകദേശം മുപ്പത് മിനിറ്റിനുശേഷം...
അത്ഭുതം സംഭവിച്ചു.
ഡയാന പതുക്കെ കണ്ണുതുറന്നു.
ആദ്യമായി അവൾ ലോകത്തെ നോക്കി.
പിന്നെ വിറയുന്ന കാലുകളിൽ എഴുന്നേൽക്കാൻ ശ്രമിച്ചു.
ഞാൻ അവളെ താങ്ങിനിർത്തി.
അപ്പോൾ ലാറ എന്റെ കണ്ണുകളിലേക്ക് ഒന്നു നോക്കി.
ആ നോട്ടത്തിൽ ഭയമുണ്ടായിരുന്നില്ല.
സംശയമുണ്ടായിരുന്നില്ല.
ഒരു അമ്മ മറ്റൊരു അമ്മയോട് പറയുന്ന നിശ്ശബ്ദമായ നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡയാന അമ്മയുടെ അടുത്തെത്തിയപ്പോൾ, ലാറ അവളെ സ്നേഹത്തോടെ നക്കി. വീണ്ടും വീണ്ടും മുലയിലേക്ക് ചേർത്തു. എന്നാൽ കുഞ്ഞിന് ഇനിയും മുലകുടിക്കാൻ കഴിഞ്ഞില്ല.
ഞാൻ ലാറയുടെ അരികിലിരുന്നു അവളുടെ കഴുത്തിൽ പതുക്കെ തലോടി.
"ഭയപ്പെടേണ്ട... നിന്റെ കുഞ്ഞിനെ നമുക്ക് രക്ഷിക്കാം..."
എന്ന് മനസ്സിൽ പറഞ്ഞു.
അവൾ ശാന്തയായി.
എന്റെ സ്പർശം അവൾ സ്വീകരിച്ചു.
ആ നിമിഷം ഞാൻ ഒരു ഉടമയായിരുന്നില്ല.
ലാറയുടെ വേദന സ്വന്തം ഹൃദയത്തിൽ അനുഭവിച്ച മറ്റൊരു അമ്മയായിരുന്നു.
ഞങ്ങൾ ചേർന്ന് ഡയാനയെ അമ്മയുടെ മുലയിലേക്ക് അടുപ്പിച്ചു.
അമ്മയുടെ ആദ്യപാലായ കോലോസ്ട്രത്തിന്റെ ആദ്യ തുള്ളി അവളുടെ വായിൽ എത്തിയ നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആ നിമിഷം...
ജീവൻ മരണത്തെ തോൽപ്പിച്ചു.
ആ ദിവസം ഞാൻ വീണ്ടും ഒരു വലിയ സത്യം പഠിച്ചു.
മാതൃത്വത്തിന് മനുഷ്യനെന്നോ മൃഗമെന്നോ വേർതിരിവില്ല.
സ്നേഹത്തിന് ഭാഷയില്ല.
കരുണയ്ക്ക് അതിരുകളില്ല.
അമ്മയുടെ ഹൃദയം മിടിക്കുന്നിടത്തെല്ലാം ദൈവത്തിന്റെ സാന്നിധ്യമുണ്ട്.
ആ ദിവസം ലാറ തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചപ്പോൾ ജനിച്ചത് ഡയാന മാത്രമായിരുന്നില്ല...
ഒരു അമ്മയുടെ ഹൃദയത്തിൽ ഞാനും വീണ്ടും ജനിക്കുകയായിരുന്നു.
"അന്ന് ഞാൻ രക്ഷിച്ചത് ഒരു കുതിരക്കുഞ്ഞിന്റെ ജീവൻ മാത്രമായിരുന്നില്ല,
മാതൃത്വം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്റെ സ്വന്തം ഹൃദയത്തിൽ വീണ്ടും ജനിക്കുകയായിരുന്നു."