ഒരു കവിതയെന്നുള്ളിൽ
മുള പൊട്ടി വന്നു
ചിന്താഭാരത്താലതെന്നുള്ളിൽ
ഞെരിഞ്ഞമർന്നു.
ഇനി മുളയ്ക്കുമോ തളിരുകൾ
തളിർക്കുമോ ?
പ്രത്യാശ കൈവിടാതെ ഞാൻ
കാത്തിരുന്നു.
ചിന്തകൾക്ക് കടിഞ്ഞാണിട്ട്,
തെളിയുന്നെന്നിൽ
ഒരമ്മ തൻ ദുഃഖാർത്ഥമാം മുഖം, ചിരിയില്ലൊരു
മന്ദസ്മിതം പോലും.വിധിതൻ
വിളയാട്ടമല്ലത്
കോളേജ് ക്യാമ്പസ്സിൽ റാഗിങ്ങിൻ ക്രൂരവിളയാട്ടത്താൽ
പുത്രനെ നഷ്ടമായി.
മറ്റൊരമ്മ,തെറിച്ചു വീണ
കല്ലിനാൽ ജീവൻ നഷ്ടമായൊരു
ബൈക്ക് യാത്രയിൽ.
കണ്ടു ഞാൻ വിധി കവർന്ന ദു:ഖ കവിതയൊന്നാ
പെറ്റമ്മ തൻ മുഖമതിൽ അങ്ങനെ
എത്രയെത്ര അമ്മമാർ
മയക്കു മരുന്നിനിന്ദ്രജാലത്താൽ
കാമവെറി പൂണ്ട പുത്രൻ തളർന്നു കിടന്ന തന്നമ്മയെത്തന്നെ
പ്രാപിക്കാൻ തുനിഞ്ഞതും
നാലു മാസം പ്രായമായ
കൈക്കുഞ്ഞിനെ സ്നേഹം നഷ്ടമാകുമെന്ന
ശങ്കയാൽ കിണറ്റിലെറിഞ്ഞ പന്ത്രണ്ടുകാരി
എങ്ങനെ സഹിക്കുമാ രണ്ടമ്മമാർ
മായ്ക്കാനാവാത്ത കവിത,
മറക്കാനാവാത്ത കവിത,
കാലം മായ്ക്കുമോ?
മായ്ക്കട്ടെ ! മറക്കട്ടെ!
പ്രത്യാശിച്ചിടാം പ്രാർത്ഥിച്ചിടാം
ഉണ്ടാവാതിരിക്കാൻ
കൊല്ലും കൊലകളും
യാദൃശ്ചികം പോലും, വിധിമതമാർക്കു തടുത്തിടാം.
(കവിതാദിനത്തിനു വേണ്ടി )