ചട്ടിയും കലവും: കഥ , ഷീബ ജോസഫ് 

ചട്ടിയും കലവും: കഥ ,  ഷീബ ജോസഫ് 
"നിങ്ങളെന്തോന്നാണ് മനുഷ്യാ, കാക്ക നോക്കുന്നത് പോലെ ഈ നോക്കുന്നത്? 
"ആരെങ്കിലും കണ്ടാൽ തന്നെ നാണക്കേടാണ്." 
ഇതിയാനെ കൊണ്ട്, തോറ്റല്ലോ ദൈവമേ!" 
അന്നാമ്മ ചേട്ടത്തി തലേ കൈവച്ചു.
"എടീ, അപ്പുറത്ത് ഏതാണ്ട് ബഹളം." 
അമ്മായിയമ്മയും മരുമകളും തമ്മിൽ അടിയാണെന്ന് തോന്നുന്നു.!
അതിന്, നിങ്ങൾക്കെന്നാ മനുഷ്യാ? 
ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും! 
എന്നാലും എൻ്റെ മനുഷ്യാ, നിങ്ങളുടെ ഈ എത്തിനോട്ടം ആരേലും കണ്ടാൽ നാണക്കേടല്ലായോ?
"എടീ അന്നാമ്മെ, ഇത് ഞാൻ കാശ് മുടക്കി ഉണ്ടാക്കിയിട്ടിരിക്കുന്ന എൻ്റെ വീട്, എൻ്റെ ജനൽ, ഞാൻ ഇതിനകത്ത് ഇരുന്ന് പലതും നോക്കും."
 ആർക്കാടി ചേതം?
"ഹൊ, ഇങ്ങനെയൊരു മനുഷ്യൻ. ഞാൻ പോണ്."
"ങാ, നീ പോയി നിൻ്റെ പാട് നോക്ക്."
അന്നാമ്മ ചേട്ടത്തിയും വർക്കിചേട്ടനും ആണ് ആ വീട്ടിൽ താമസിക്കുന്നത്. 
ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ചേട്ടത്തിയ്ക്ക് ദൈവം കൊടുത്തിട്ടില്ല. ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകുമെന്ന പ്രതീക്ഷയൊന്നും രണ്ടുപേർക്കും ഇല്ല.
വർക്കിചേട്ടന് ഒരു പ്രത്യേക സ്വഭാവം ആണ്. 
"ആരേയും വിശ്വാസം ഇല്ല. "
"ആരുടെയും, ഒരു വിളച്ചിലും വർക്കി ചേട്ടൻ്റെ അടുത്ത് നടക്കത്തും ഇല്ല."
ഊണ് കഴിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അന്നാമ്മ ചേട്ടത്തി ഒരു നിവേദനവുമായി ചെന്നത്.
അതേ, എനിയ്ക്കൊരു കാര്യം പറയാൻ ഉണ്ട്.?
"നീ നിന്ന്, പരുങ്ങാതെ കാര്യം പറ."
"തോമസ്സുകുട്ടി വിളിച്ചിരുന്നു."
അന്നാമ്മചേട്ടത്തിയുടെ ഇളയപ്പൻ്റെ മകനാണ് തോമസ്സുകുട്ടി.
എന്തിനാ അവൻ വിളിച്ചത് ?
അവന്, ബിസ്നസ് ചെയ്യാൻ കുറച്ച് കാശ് കൊടുക്കാമോ എന്ന് ചോദിച്ചു.?
അവന് ഞാൻ എന്തിനാ കാശ് കൊടുക്കുന്നത്? 
"അവന്, നല്ല ഒന്നാന്തരം ആരോഗ്യം ദൈവം കൊടുത്തിട്ടുണ്ട്. അവനങ്ങോട്ട് അധ്വാനിച്ച് ഉണ്ടാക്കാൻ പറ."
 നല്ല തണ്ടും തടിയും ഉണ്ടല്ലോ അവന്. ?
"അവൻ്റെ ഒക്കെ പ്രായത്തിൽ ഞാനൊക്കെ എല്ലുമുറിയെ പണിയെടുത്താണ് ഇതെല്ലാം ഉണ്ടാക്കിയത്."
ഓ, ഉണ്ടാക്കിയിട്ട് എന്തിനാ. ഇതെല്ലാം കെട്ടിപിടിച്ചു കൊണ്ട് ഇവിടിരുന്നോ. ?
"അനുഭവിക്കാൻ ഒരു കുഞ്ഞിനെ പോലും തന്നില്ല." 
ഇതിയാനോട് ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ!
"എടീ അന്നാമ്മെ, ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് അങ്ങനെ ഒന്നും വെറുതെ കളയാൻ ഞാൻ സമ്മതിക്കുകേല."
"ഇത് കണ്ടോണ്ടാടേണ്ട കണ്ണൻ ചേമ്പെ, ഇതിനൊരു കാമുകൻ വേറെയുണ്ട്." 
അങ്ങനെ പാടിക്കൊണ്ട് വർക്കി ചേട്ടൻ എഴുന്നേറ്റു. 
"ആരേലും പൈസ ചോദിച്ചാൽ വർക്കിചേട്ടൻ പാടുന്ന ഒരു പാട്ടാണിത്."
കൈ തുടയ്ക്കാനുള്ള തോർത്തും എടുത്ത് ചേട്ടത്തി പുറകെ ചെന്നു.
"എടീ, വെറുതെ കളയാൻ എൻ്റെ കയ്യിൽ കാശില്ലെന്ന് നീ അങ്ങ് പറഞ്ഞേരെ."
ചേട്ടത്തി വർക്കിചേട്ടനെ വിടാൻ ഭാവമില്ല.
പിന്നെ, നിങ്ങളെന്താണ് മനുഷ്യാ പള്ളിയിലച്ചൻ ചോദിച്ചിട്ട് പൈസ ഒന്നും കൊടുക്കാതിരുന്നത്?
കർത്താവിന്, എന്തിനാടി പൈസ. !
"ഈ പിരിവായ പിരിവെല്ലാം നടത്തിയിട്ട് കർത്താവിൻ്റെ പേരിൽ ഇവന്മാർ ആകെ നമുക്ക് തരുന്നത് ഒരു രൂപ നാണയത്തിൻ്റെ വലുപ്പത്തിൽ ഉള്ള കനം കുറഞ്ഞ ഒരു ചെറിയ അപ്പം അല്ലായോ."
"ദൈവദോഷം പറയാതെ എഴുന്നേറ്റു പോ മനുഷ്യാ." 
ചേട്ടത്തിയ്ക്ക് ദേഷ്യം വന്നു.
"ഹല്ല പിന്നെ, അവളുടെ ഒരു ഉപദേശം."
അന്നാമ്മചേട്ടത്തിയുടെ തൊട്ടപ്പുറത്തുള്ള വീട്ടിലാണ് പിള്ളചേട്ടനും കുടുംബവും താമസിക്കുന്നത്. ഒരു മതിലിൻ്റെ വ്യത്യാസമേയുള്ളൂ രണ്ടു വീടും തമ്മിൽ.
"മൂന്ന്, പെൺമക്കളാണ് പിള്ള ചേട്ടന്."
പണിയൊക്കെ കഴിഞ്ഞ് പൂരപ്പാട്ടും പാടിയാണ് എന്നും പിള്ളചേട്ടൻ വരുന്നതെങ്കിലും കുടുംബത്തെ പട്ടിണിയില്ലാതെ നോക്കുന്നുണ്ട്.
"മൂത്ത മകൾ പ്ലസ് ടൂ വിന് പഠിക്കുകയാണ്." 
"പിള്ള ചേട്ടൻ്റെ മക്കളെല്ലാം നന്നായി പഠിയ്ക്കും." 
പ്ലസ്ടുവിന് ശേഷം നഴ്സിംഗ് പഠിയ്ക്കാൻ വിടണം എന്നാണ് ആഗ്രഹം.?
 ഒരാളെങ്കിലും പോയി രക്ഷപ്പെട്ടാൽ കുടുംബം രക്ഷപ്പെടുമല്ലോ.!
അന്നാമ്മചേട്ടത്തി എന്ത് ഉണ്ടാക്കിയാലും ഒരു വീതം അവർക്കുള്ളതാണ്. 
"ആഹാരം കൊടുക്കുന്നതിന് ഒരിക്കലും വർക്കിചേട്ടൻ എതിർപ്പ് പറയില്ല."
 "അങ്ങനെ ഒരു നന്മയുണ്ട് വർക്കിചേട്ടന്."
ഇറച്ചിയും മീനും ഒക്കെ മേടിയ്ക്കുമ്പോൾ അവർക്ക് കൂടി കഴിക്കാൻ പാകത്തിന് തൂക്കം മേടിച്ചുകൊണ്ട് വരും. 
അത് കാണുമ്പോഴേ ചേട്ടത്തിയ്ക്ക് അറിയാം, അവർക്കു കൂടിയുള്ളതാണെന്ന്. ?
"വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യം വേറെയില്ല എന്നതാണ് വർക്കിചേട്ടൻ്റെ വിശ്വാസം." 
"മക്കളില്ലാത്ത വിഷമം, അന്നാമ്മചേട്ടത്തി തീർക്കുന്നത് ആ പെൺമക്കളെ സ്നേഹിച്ചാണ്."
ആഹാരം ഉണ്ടാക്കി, മതിലിനിപ്പുറം നിന്ന് 'മക്കളേ' എന്ന് വിളിച്ചാൽ മൂന്നുപേരും ഓടിവരും . അവരുടെ അമ്മ കുറെ നാളുകൾക്ക് മുൻപ് തന്നെ മരിച്ചു പോയി.
പിള്ളചേട്ടൻ, ഒരു കടയിൽ നിൽക്കുകയാണ്. അത്യാവശ്യം, മക്കളുടെ കാര്യങ്ങളെല്ലാം ഭംഗിയായി തന്നെ നോക്കും.
"വൈകുന്നേരം ആകുമ്പോൾ, ഷാപ്പിൽ ഒന്നു പോയി മിനുങ്ങുന്ന ശീലം പിള്ളേരുടെ അമ്മയുള്ള കാലം തൊട്ടേ പിള്ളേച്ചനുള്ള ശീലമാണ്."
ഷാപ്പിൽ പോയി വരുമ്പോൾ ഉച്ചത്തിൽ പാട്ടൊക്കെ പാടികൊണ്ടാണ് വരുന്നത്. അത് കേൾക്കുമ്പോഴേ എല്ലാവർക്കും മനസ്സിലാകും പിള്ളചേട്ടൻ വരുന്നുണ്ട് എന്ന്. 
"അങ്ങേരെ കൊണ്ട് വേറെ ആർക്കും ഒരു ശല്യവുമില്ല."
പതിവുപോലെ ഒരു വൈകുന്നേരം അന്നാമ്മചേട്ടത്തിയും വർക്കി ചേട്ടനും കൂടി അത്താഴം കഴിക്കാനിരുന്നു. 
"കഞ്ഞിയും, എന്തേലും തൊടുകറിയും മതി വർക്കിചേട്ടന്."
അങ്ങനെ നിർബന്ധങ്ങൾ ഒന്നും ഇല്ല രണ്ടുപേർക്കും.
പറമ്പിൽ നല്ല പുളിയൻ മാങ്ങ കിട്ടുന്ന മാവ് നിൽപ്പുണ്ട്. അതിൽ നിന്നും ഒരെണ്ണം പൊട്ടിച്ച് ചുവന്നുള്ളിയും, കാന്താരിയും, തേങ്ങയും, ഉപ്പും ചേർത്ത് നല്ല ഒന്നാന്തരം ഒരു മാങ്ങ ചമ്മന്തി ചേട്ടത്തി അരച്ചിട്ടുണ്ടായിരുന്നു.
അത് കൂട്ടി സുഖമായി, കഞ്ഞികുടിയും കഴിഞ്ഞ് ഉമ്മറത്ത് സൊറ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ്, അപ്പുറത്ത് നിന്ന് ഒരു നിലവിളി കേട്ടത്. 
"പിള്ളചേട്ടൻ്റെ വീട്ടിൽ നിന്നുമാണ്. "
എന്താ പറ്റിയത്? 
രണ്ടുപേരും അങ്ങോട്ടേയ്ക്ക് ഓടി.
ചേട്ടത്തിയെ കണ്ടതും, അമ്മച്ചി എന്നും വിളിച്ച് കരഞ്ഞുകൊണ്ട് പെൺകുഞ്ഞുങ്ങൾ ഓടി വന്നു.
"എന്താ മക്കളെ... എന്ത് പറ്റി?"
"അമ്മച്ചി അച്ഛൻ പോയി..." 
അപ്പോഴേയ്ക്കും അവിടെ ആളുകൾ കൂടിയിരുന്നു.
"പിള്ളചേട്ടന് ഷാപ്പിൽ വച്ച് ഒരു നെഞ്ചുവേദന വന്നതാണ്. ഹോസ്പിറ്റലിൽ, കൊണ്ടു പോകുന്ന വഴി തന്നെ മരിച്ചു."
എൻ്റെ കർത്താവേ, നീ ഇത് എന്തോ ഭാവിച്ചാ.? 
ഈ കുഞ്ഞുങ്ങൾക്ക് ഇനി ആരുണ്ട്?" 
"ചേട്ടത്തി നെഞ്ചത്തടിച്ച് നിലവിളിച്ചു."
ചടങ്ങുകൾ എല്ലാം കഴിഞ്ഞ്, അവരുടെ ബന്ധുക്കളുടെ ഇടയിൽ തളർന്നിരിക്കുന്ന കുട്ടികളെ ആശ്വസിപ്പിച്ചു അവർ തിരിച്ചു വന്നു.
"രണ്ടുപേർക്കും, ഒരു വറ്റ് പോലും ഇറങ്ങുന്നില്ലായിരുന്നു. "
ഇച്ചിരി കഞ്ഞി തരട്ടായോ...
 രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ.?
"ഒന്നും വേണ്ടടി.. നീ പോയി കിടന്നോ.."
"വിശപ്പില്ല."
"രണ്ടു ദിവസത്തെ ക്ഷീണം ഉണ്ട് ചേട്ടത്തിയ്ക്ക്. കിടന്നയുടനെ തന്നെ ഉറങ്ങിപ്പോയി. വർക്കിചേട്ടൻ ഉമ്മറത്തെ ചാരുസേരയിൽ മലർന്നു കിടന്നു."
"തൂമ്പ കൊണ്ട് എന്തോ പൊട്ടിയ്ക്കുന്ന ശബ്ദം കേട്ടാണ് ചേട്ടത്തി ഉണർന്ന് വന്നത്."
പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് പിള്ളചേട്ടൻ്റെ വീട്ടിലോട്ടുള്ള മതിൽ വർക്കിചേട്ടൻ തൂമ്പ കൊണ്ട് പൊട്ടിച്ചു മാറ്റുകയാണ്.
അയ്യോ, നിങ്ങൾ ഇതെന്തോന്നാ മനുഷ്യാ ഈ കാണിക്കുന്നത്.? 
"നടുവേദന ഉള്ള മനുഷ്യനല്ലേ നിങ്ങള്.'
അല്ലാ, നിങ്ങൾ എന്തിനാ ഈ മതിൽ കുത്തി പൊളിയ്ക്കുന്നത്?
നീ എന്നതാടി കിടന്ന് ബഹളം വയ്ക്കുന്നത്.?
പിള്ളേര് അവിടെ ഒറ്റയ്ക്കല്ലായോ.!
 ഇനി, അവർക്കാരാ ഉള്ളത്.?
" ഇവിടെയിനി ഈ മതിൽ വേണ്ടാ."
"അതൊക്കെ സമ്മതിച്ചു, നിങ്ങൾ ഈ വയസ്സാൻ കാലത്ത് നടുവ് കളയാതെ, ആരെയെങ്കിലും നിർത്തി മതിലു പൊളിയ്ക്ക് മനുഷ്യാ."
"എടീ അന്നാമ്മേ, ഒരാളെ നിർത്തിയാൽ കൂലി കൊടുക്കണ്ടായോ. ?
നിൻ്റെ അപ്പൻ കൊണ്ട് തരുമോ പൈസ? 
ഇനി പൈസ ഒന്നും കളയാതെ സൂക്ഷിച്ചു വയ്ക്കണം."
"എന്തിനാ മനുഷ്യാ?"
"എടീ, ഇനി നമുക്കു മൂന്ന് പെൺമക്കൾ ആണ് ഉള്ളത്."
അവരെ പഠിപ്പിക്കണ്ടെ?
നല്ല രീതിയിൽ കെട്ടിച്ചയക്കണ്ടെ.?
കാശ് എത്രയാകുമെന്നാ നിൻ്റെ വിചാരം?"
"ഒരപ്പൻ്റെ, വേവലാതി മുഴുവൻ വർക്കിചേട്ടനുണ്ടായിരുന്നു." 
അന്നാമ്മ ചേട്ടത്തി വർക്കിചേട്ടനെ തന്നെ നോക്കി നിൽക്കുകയാണ്. 
"അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി."
എൻ്റെ കർത്താവേ, ഈ കുഞ്ഞുങ്ങളുടെ അപ്പനും അമ്മയും ആകാൻ വേണ്ടിയായിരുന്നോ നീ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരാതെ നോക്കിയിരുന്നത്.?
"വർക്കിചേട്ടൻ്റെ തലയ്ക്ക് മുകളിൽ മാലാഖമാർ വട്ടമിട്ട് പറക്കുന്നത് പോലെ ചേട്ടത്തിയ്ക്ക് തോന്നി."
നീ എന്തോന്നാടി കണ്ണും മിഴിച്ച് നോക്കി നിൽക്കുന്നത്. ?
"വേഗം പോയി, പിള്ളേർക്ക് കഴിക്കാൻ വല്ലതും ഉണ്ടാക്കാൻ നോക്ക്." 
അന്നാമ്മ ചേട്ടത്തി വേഗം അടുക്കളയിലേയ്ക്ക് ഓടി.
"രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളുടെ നെയ്ത്തിരി വെളിച്ചം അവിടെ തെളിയുകയായിരുന്നു."