'ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ല'; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

'ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ല'; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

കാഞ്ഞിരപ്പള്ളിയില്‍ നിന്നും നാല് വര്‍ഷം മുമ്പ് കാണാതായ ജെസ്‌നാ മരിയാ ജെയിംസിനെ തേടിയുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച ക്‌ളോഷര്‍ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് നല്‍കും. മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി അന്വേഷിച്ച കേസ് അങ്ങിനെ ഫലം കാണാതെ വിസ്മൃതിയിലേക്ക് മറയുകയാണ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്‌നാ മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സി സിടിവി ദൃശ്യങ്ങളിലും ജസ്‌നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 

മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിനും അകത്തും പുറത്തും സി ബി ഐ അന്വേഷിച്ചെങ്കിലും ജസ്‌നക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍  കഴിഞ്ഞില്ല.