അപകട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല, കാറിന്റെ വില ഉപഭോക്താവിന് നല്‍കണമെന്ന് ഉത്തരവ്

അപകട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല, കാറിന്റെ വില ഉപഭോക്താവിന് നല്‍കണമെന്ന് ഉത്തരവ്

ലപ്പുറം: വാഹനം അപകടത്തില്‍പെട്ട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് കാറിന്റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു.

ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസല്യാര്‍ ആണ് പരാതി നല്‍കിയത്. 2021ല്‍ തിരൂരില്‍ പരാതിക്കാരനു കാര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു.

എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതാണ് ഗുരുതര പരുക്കിനു കാരണമെന്നും ഇത് കാര്‍ നിര്‍മാതാക്കളുടെ പിഴവാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതത്തിലുള്ളതായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന് നിര്‍മാണപ്പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി വില തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്.

അപകട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വാഹനത്തിന്റെ വിലയായ 4,35,854 രൂപയ്‌ക്കൊപ്പം കോടതി ചെലവായി 20,000 രൂപയും കമ്ബനി പരാതിക്കാരനു നല്‍കണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാതിരുന്നാല്‍ 9% പലിശ നല്‍കണമെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവില്‍ പറയുന്നു.